Wednesday 28 September 2011

സമകാലികം

പനങ്കുലമുടിയഴിച്ചിട്ട്
കരിമ്പനച്ചുവട്ടില്‍
കാത്തു നിന്നവള്‍
മുറുക്കിച്ചുവപ്പിച്ച 

ചുണ്ടുകളോടെ
വഴി പോക്കനോട്  ചോദിച്ചു
"ചുണ്ണാമ്പ് തരുമോ..? "
മറു ചിരിയോടൊപ്പം കിട്ടിയ
പ്രണയവും വാങ്ങി
അനന്തരം
അവരിരുവരും
ഉയരങ്ങളിലേക്ക്..
പിറ്റേ ദിനം 
പനങ്കുലമുടിയും
നഖക്ഷതങ്ങളും
ഉള്ളിലൊതുക്കി
പത്രത്താളുകള്‍ 
പനച്ചുവട്ടില്‍
വീണു ശേഷിക്കെ
പേരില്ലാതായവള്‍
സ്ഥല നാമത്താല്‍
കുപ്രസിദ്ധയായി .

Saturday 24 September 2011

പണ്ടൊക്കെ നമ്മള്‍ ...............



പണ്ടൊക്കെ
പ്രണയം പറയാന്‍
എന്തൊരു  പാടായിരുന്നു .....
വഴിക്കണ്ണുമായി  കാത്തു നില്‍ക്കണം.
അവള്‍ വരുന്നേരം
ഓര്‍ക്കാപ്പുറത്തു  കണ്ടെന്ന പോലെ
പുഞ്ചിരിക്കണം ....
പുറത്തു ചാടാനൊരുങ്ങുന്ന ഹൃദയത്തെ
ഉള്ളിലേക്കൊതുക്കി
 'എന്തേ നേരത്തെ'യെന്നോ
'വരാനെന്തിത്ര വൈകി 'യെന്നോ
വെറുതെ കുശലം  ചോദിക്കണം . 

'ഒരു കാര്യം പറയാനുണ്ടെ'ന്ന്
ഓരോ ദിനവും പറഞ്ഞ്
ഒടുവില്‍ ഒന്നും പറയാതെ തന്നെ
അവളെയറിയിക്കണം
'എന്റെയുള്ളില്‍ നീ 'യാണെന്ന് ......
അവളുടെയുള്ളില്‍
ഞാനുമുണ്ടെന്നറിഞ്ഞാല്‍ പിന്നെ
ചില ഒളിച്ചു നോട്ടങ്ങളെക്കൊണ്ട്
അമര്‍ത്തിയൊരു  ചിരിയാല്‍
ചില പിന്‍വിളികളെക്കൊണ്ട് ......
ഹോ...
അന്നൊക്കെ
പ്രണയം പറയാന്‍
എത്ര ബുദ്ധിമുട്ടി നാം .....!


ഇന്നു
പ്രണയിക്കാനാണ്
ഏറ്റവുമെളുപ്പം
കാത്തു നില്‍ക്കുകയോ 
മറഞ്ഞു  നില്‍ക്കുകയോ
അത്ഭുതപ്പെടുകയോ  ചെയ്യാതെ 
ഒരൊറ്റ  മിസ്ഡ്  കോള്‍ .....
ഞാന്‍  നിന്നെ  ഓര്‍ക്കുന്നുണ്ടെന്നു
ഇടം കയ്യാലും
വലം  കയ്യാലും
നാല് പേരോട് ഒരേ സമയം 
പരിഭവിക്കാം.....
കുശലം പറയാം ....
ഒരൊറ്റ എസ്സെമെസ്സില്‍
പറന്നരികിലെത്താം .
ജാരനെപ്പോലെ
ഉറക്കറയിലും 
അവളെത്തേടി ചെല്ലാം
സന്ദേശ കാവ്യങ്ങളെഴുതിയും
വാക്കുകള്‍ വറ്റിയും
തീരുമ്പോള്‍
പുതിയ നമ്പറില്‍ നിന്നും
പുതുമകളെ
വീണ്ടും വീണ്ടും ...
പ്രണയിച്ചു കൊണ്ടിരിക്കാം.
അല്ലെങ്കില്‍ തന്നെ
എന്നും
പുതുമയോടെയിരിക്കുന്നതല്ലേ
അന്നുമിന്നും
യഥാര്‍ത്ഥ പ്രണയം....?

Tuesday 20 September 2011

പാഥേയം


വാടിയൊരിലയില്‍
പൊതിഞ്ഞു കെട്ടിയൊരു
മനസ്സ് .

Monday 19 September 2011

ഫേസ് ബുക്ക്

പ്രദര്‍ശനച്ചുമരിലൊരുവള്‍
ചത്തു തൂങ്ങിക്കിടക്കുന്നു .
താഴെ
അടിക്കുറിപ്പുകളുടെ നീണ്ട നിര
അച്ഛനും അമ്മയും :
"പൊന്നു മോളെ
നീയെന്തിനിതു   ചെയ്തു ...?"

അധ്യാപകന്‍ :
"ചോദ്യ ചിഹ്നമായവശേഷിച്ച
വിനീത ശിഷ്യക്ക്
ആദരാഞ്ജലികള്‍ "
അയല്‍വാസി :
"സുന്ദരിയായിരുന്നു
ഇപ്പോള്‍ പുഴുവരിക്കുന്നുണ്ടാകും "
കൂട്ടുകാരന്‍ 1 :
"ഡാ..  നോക്കെടാ..
തൂങ്ങി നില്‍ക്കുന്നു അഹങ്കാരി ! "
കൂട്ടുകാരന്‍ 2 :
"ഞാനപ്പഴേ  പറഞ്ഞില്ലേ   
അവളാള് പെശകായിരുന്നു.."

കൂട്ടുകാരന്‍ 3 :
"അവള്‍ക്കു രണ്ടു ഫോണുണ്ടായിരുന്നു
കാക്കത്തൊള്ളായിരം നമ്പരും "
കൂട്ടുകാരന്‍ 4 :
" നല്ല ഫിഗറായിരുന്നു
വേസ്റ്റാക്കി കളഞ്ഞല്ലോടെയ് ...!
കൂട്ടുകാരി 1 :
"ഞാനവളോടപ്പോഴേ പറഞ്ഞിരുന്നു
സൂക്ഷിക്കണമെന്ന് ...."
കൂട്ടുകാരി  2 :
" ശരിയാ ... മരമണ്ടി ."
കൂട്ടുകാരി  3 :
"നമുക്കൊരു മുന്നറിയിപ്പ് "
കൂട്ടുകാരി  4 :
"സമയമാം രഥത്തില്‍ നീ
സ്വര്‍ഗ്ഗ യാത്ര ...."

............................
............................
(അടിക്കുറിപ്പുകളിലൂടെ
വീണ്ടും  വീണ്ടും  വീണ്ടും 
അവരവളെ
കൊന്നു കൊണ്ടേയിരുന്നു ....)

Sunday 11 September 2011

മുഖംമൂടി

'വാങ്ങുക മുഖം മൂടിയൊന്നെ'ന്നു വില്പനക്കാരന്‍
വാടിയ മുഖവുമായ്  നില്‍ക്കുന്നൂ മുറ്റത്തിപ്പോള്‍.
'വര്‍ണ്ണങ്ങള്‍ പലതരം , രൂപങ്ങള്‍ , ഭാവങ്ങളും
വിലയോ വെറും തുച്ഛമെടുക്കൂ ഒന്നെങ്കിലും
അണിയാനെളുപ്പമാണെ'ന്നയാള്‍ പറയവേ
കൌതുകം കലര്‍ന്നുണ്ണിക്കിടാങ്ങള്‍ നിരക്കുന്നു .
കുട്ടയില്‍നിറയെ  നാം കഥയില്‍ സ്നേഹിച്ചവര്‍ ,
ഭയന്നോര്‍ , പിണങ്ങി പിന്നിണങ്ങി ക്കൂടെ വന്നോര്‍ .
'ഫാന്റവും സ്പൈടര്‍മാനും മോനിണങ്ങു 'മെന്നയാള്‍
പറയെ സിന്ട്രല്ലക്കായ്‌  പരതീ മകളപ്പോള്‍ .
ഗൌരവ മുഖം മൂടിയണിഞ്ഞുമമറത്തൊരാള്‍
പത്ര പാരായണത്തിലൊന്നിടംകണ്ണിട്ടു നോക്കി .
'അമ്മയ്ക്കും ചേരുംവണ്ണംമുഖമൊന്നെടുത്തോളൂ
മക്കളെ ' പറയുന്നിതുമ്മറപ്പരിഹാസി  .
ചിരിച്ചും കൊണ്ടേ ഞാനും വാങ്ങുന്നു മക്കള്‍ക്കായി 
പലതാം മുഖംമൂടി കളിക്കാന്‍ കളിപ്പിക്കാന്‍ .
കാലത്തിന്‍ വിദഗ്ധമാം കരത്താല്‍ പണിതീര്‍ത്തൊ -
രമമതന്‍  മുഖംമൂടിയിളകാതഴിയാതെ
ചിരിയാല്‍ തന്നെ പിന്നെയകത്തുകേറിപ്പോകും
എന്റെയീ മുഖം മൂടാനിനിയും വേഷങ്ങളോ ?
വായനക്കാരാ നിന്റെ പരിഹാസത്തിന്നാഴം ഭാവമായ്
മാറാതെയായ്   ഞാന്‍ മനംമൂടിവെക്കയാല്‍ !



Thursday 1 September 2011

പെയ്ത്ത്


കാറ്റേ ........
നീയിതു പോല്‍ വീശരുത് .....

പിന്നില്‍  വന്നു 
തണുത്ത  വിരലാല്‍
കണ്ണു
പൊത്തരുത്....

കണ്ണിലേക്കിതുപോല്‍
ഉറ്റുനോക്കരുത്  .....

നിറുകയില്‍ മൃദുവായി
ഉമ്മവെക്കരുത്.....

കാതോരമൊരു വാക്കു ചൊല്ലി
പോയി മറയരുത്.....

ഞാനൊരു മഴയായി
പെയ്തു തോരാതിരിക്കാന്‍....
കാറ്റേ ....
നീ വീശരുത് ....!