Tuesday 24 January 2012

മാര്‍ജ്ജാരം

  
പ്രണയമൊരു പൂച്ചയാണ് .
നനുത്ത കാലടികളോടെ വന്ന്
തൊട്ടുരുമ്മി നിന്ന്
എന്നെയൊന്നോമനിക്കൂ 
എന്ന്  കെഞ്ചുന്നവന്‍.
മടിയിലിരുത്തി 
തലോടാനാവുന്ന   
മിനുത്ത പതുപതുപ്പ്...
കീഴ്ത്താടി  ചൊറിയാനും
നെറ്റിയില്‍ തലോടാനും 
കണ്ണടച്ച് കിടക്കും 
കുറുമ്പന്‍...
കിനാവിന്നിരുളില്‍  
തിളങ്ങുന്ന പച്ചക്കണ്ണുകളോടെ 
വന്നു പ്രലോഭിപ്പിക്കുമവന്‍...
ചിലപ്പോള്‍,
തുറന്നിട്ട  ജാലകങ്ങളിലൂടെ 
പതുങ്ങി വന്ന്
പുതപ്പിനുള്ളില്‍ നൂണുകയറി
ചൂടുപറ്റി കിടന്നുറങ്ങിക്കളയും ...
            സൂക്ഷിക്കുക !
            പ്രണയമൊരു മാര്‍ജ്ജാരനാണ് .
            നീണ്ട മീശക്കു താഴെ
            കുഞ്ഞരിപ്പല്ലുകള്‍ക്കരികെ 
            കൂര്‍ത്ത കോമ്പല്ലുളുണ്ട്... 
            പൂമൊട്ടുപോലുള്ള
            വിരലുകള്‍ക്കിടയില്‍
            എപ്പോള്‍ വേണമെങ്കിലും
            പുറത്തെടുക്കാനാവുന്ന  
            മൂര്‍ച്ചയുള്ള നഖങ്ങളുണ്ടതിന്...
            ഓര്‍ക്കുക!
            പൂച്ചയൊരു മാംസഭുക്കാണ്.
                         
 

Tuesday 10 January 2012

മഞ്ഞ്

പെയ്തുവോ രാമഴ..? കനവില്‍ ഞാനറിയാതെ  ?
പെയ്തിരിക്കാം പിന്നെ തോര്‍ന്നിരിക്കാം...
ഇലകളില്‍, പുല്ക്കളില്‍ തെളിയുന്നൊരലിവുകള്‍ 
മഴവിരല്‍ത്തുമ്പില്‍ തുടുപ്പുമാകാം... 
വിരിയുമീ പൂക്കള്‍ തന്‍ നിറുകയില്‍ ചുംബിച്ച 
പ്രണയവും മഴയുടെയായിരിക്കാം...
പറയൊല്ല നീ,'യിതു  മഴയല്ല മഴയല്ല
പൊഴിയുന്ന പാഴ്മഞ്ഞു  തുള്ളിയെന്ന് ..!'