Sunday 12 February 2012

സംസ്കാരം


പുതുവസ്ത്രമണിഞ്ഞ്  വാച്ച് ,കണ്ണട,ഷൂ  ഇത്യാദി വസ്തുക്കളോടെ പെട്ടിയിലാക്കിയ  പ്രിയതമനെ  കല്ലറയിലേക്കെടുക്കുന്നേരം പെട്ടെന്നവള്‍ പറഞ്ഞു: “നിര്‍ത്തൂ...ഒരുനിമിഷം...”
അതിശീഘ്രം വീട്ടില്‍ പോയെത്തിയ അവള്‍ അവന്റെ തണുത്തുമരവിച്ച  കൈകള്‍ക്കുള്ളില്‍ നിന്ന്  കുരിശെടുത്തുമാറ്റി നെഞ്ചില്‍ ലാപ്ടോപ് വെച്ചുകൊടുത്തു....
ഫേസ് ബുക്കില്‍ പുതുതായി  അപ്‌ലോഡ്‌  ചെയ്ത  ; ശവപ്പെട്ടിയില്‍  നീണ്ടു  നിവര്‍ന്നു കിടക്കുന്ന അവന്റെ പുതുരൂപത്തോടെ.....  
അനന്തരം വലം  കയ്യില്‍ സ്മാര്‍ട്ട്  ഫോണും  ഇടം കയ്യില്‍  ഐപോഡും  ചെവികളില്‍  ഇയര്‍ഫോണും വെച്ചുകൊടുത്ത്‌ ...നെറ്റിയില്‍ അന്ത്യ  ചുംബനവും നല്‍കി പതിവ്രതയായ അവളവനെ  മന:സമാധാനത്തോടെ യാത്രയാക്കി   ....

Wednesday 8 February 2012

ഇലമുളച്ചി

വാടി ഞെട്ടറ്റുവീണിടുംമുമ്പീമനം 
കീറിനുറുക്കിയഞ്ചാറു കഷ്ണമായ്  
പാഴിരുട്ടില്‍ വലിച്ചെറിഞ്ഞെങ്കിലും  
വീണതൊക്കെനിന്‍ഹൃത്തിന്‍തടത്തിലും
ആര്‍ദ്രമൌനത്തണുപ്പിലുമാകയാല്‍   
നോക്കുകെത്രയോ പാഴ്ക്കിനാക്കളീ 
നേര്‍ത്തനോവില്‍ കുരുന്നില നീട്ടുന്നു    
ഉള്ളിലാകെപ്പടര്‍ന്നിടും വേരിനാല്‍   ...

Friday 3 February 2012

ഓറഞ്ചു സൂര്യന്‍

മകരമാസ തീരം .
സായാഹ്നം  തണുപ്പോടെ  വന്നു
പൊതിയുമ്പോള്‍,
എനിയ്ക്കു  മുന്‍പില്‍
അസ്തമിക്കാനൊരുങ്ങുന്ന
ഓറഞ്ചു  സൂര്യന്‍ .
കാറ്റിന്റെ അധരങ്ങള്‍
മുദ്രിതമാക്കപ്പെട്ടിരിക്കുന്നു .
മഴ  വിഹ്വലതയോടെ
എവിടെയോ പോയി 
മറഞ്ഞിരിക്കുന്നു.
അനന്തതയിലേക്ക് നീളുന്ന
അസ്വസ്ഥമായ കടല്‍ .
പട്ടം പറത്തി  മതി വന്ന കുട്ടികള്‍
മണല്ക്കൊട്ടാരങ്ങള്‍ക്ക്  മുകളിലൂടെ ...
മൂകസാക്ഷികളായ ചൂള മരങ്ങള്‍  ....
നീയെവിടെയാണ്  ..?
കുന്നിന്‍ മുകളിലോ ...
പാടവരമ്പത്തോ ....
ഏതു ഹരിത നീലിമയിലാണ്
നിന്റെ സൂര്യനസ്തമിക്കുന്നത് ?
ആകാശം കാരുണ്യത്തോടെ
നമ്മെ നോക്കുന്നു .
ഇരുള്‍
എല്ലാം ഉള്ളിലൊതുക്കുന്നു ...
'ജീവിതത്തിന്റെ പകുതിയും
ഇരുട്ടിലാണ്  നാം  '
നിന്റെ വാക്കുകള്‍ 
അകലങ്ങളില്‍ നിന്നെന്നെ
തേടി വരുന്നു .....
ചേക്കേറാനിടമില്ലാതെ 
ഉള്ളിലൊരു നിലവിളി
ചിറകൊതുക്കി
ശബ്ദമില്ലാതടങ്ങുന്നു ...