Wednesday 28 March 2012

അടിച്ചു വാരുമ്പോള്‍ ..

വെളുപ്പാന്‍  കാലം .
കുറ്റിച്ചൂലുകൊണ്ട്
മുറ്റത്ത്‌
എണ്ണമറ്റ മഴവില്‍ചിത്രങ്ങള്‍ 
തീര്‍ത്തു കൊണ്ടൊരുവള്‍
എന്തൊക്കെയാണ് 
മായ്ച്ചു കളയുന്നത് ?
വൃക്ഷങ്ങളുടെ 
നഷ്ടസ്വപ്നയിലകള്‍ ...
ധാര്‍ഷ്ട്യം നിറഞ്ഞ 
അമര്‍ത്തിയ ചെരിപ്പടയാളങ്ങള്‍ ...
ഓടിക്കളിച്ചു തളര്‍ന്ന 
പിഞ്ചുകാലടികള്‍...
ചുട്ടുവെച്ചുടഞ്ഞുപോയ
മണ്ണപ്പങ്ങള്‍...
ചിരി ,കണ്ണുനീര്‍ ,നിസ്സംഗത   
മണ്ണിലൊതുങ്ങാത്ത     
മായ്ച്ചാലും മായാത്ത 
തനിയാവര്‍ത്തനങ്ങള്‍ ...

Wednesday 14 March 2012

മുണ്ട്

പ്രിയതമാ നിന -
ക്കെത്രയോ ചേര്‍ച്ച,യീ
ഖദര്‍ മുണ്ടുതന്നെ ! 
               ആഢ്യത്വം  വഴിയുമീ  
               ഖദര്‍ മുണ്ടിന്‍ വെളുപ്പി-
               ലൊന്നൊളിപ്പിക്കാം ഹിംസയും 
               ഗാന്ധി ശിഷ്യ നാട്യവും 
               നിനക്കു  സ്വന്തം.
'പാന്റ്സാണു  സുഖപ്രദം'
സായിപ്പിന്‍ മൊഴി 
വിശ്വസിക്കേണ്ട നീ .
           മടക്കിക്കുത്തി 'യാരെടാ'-
           യെന്നാണത്തം  ഭാവിക്കാന്‍;
           തണുപ്പിലൊന്നഴിച്ചാകെ 
           പുതച്ചൊന്നുറങ്ങുവാന്‍ 
           പോരുമീ മുണ്ടൊന്നു മാത്രം.
അലക്കിയുണക്കി
വെണ്മ പുതുക്കി
തേച്ചുലയാതെ 
നിനക്കു നീട്ടുമീ മുണ്ടു
നീ തന്നെയെനിക്കും!
                  അതുകൊണ്ടല്ലേ....,
വായടച്ചു
കലിയൊതുക്കി -
യലക്കു കല്ലില്‍
ദേഷ്യം തീര്‍ത്ത്
കഴുത്താണെന്നുറപ്പിച്ചു
പിഴിഞ്ഞാകെ കുടഞ്ഞിട്ടും
ചൂടില്‍ വെണ്മ നീറ്റിയിട്ടും
വെയിലത്തു  പൊള്ളിച്ചിട്ടും
പോരാതെ പിന്നെയും 
തേപ്പുപെട്ടി ചൂടാക്കി 
പൊള്ളിച്ചു നിവര്‍ത്തുന്നു 
ചുളിവുകള്‍ പിന്നെയും.