Friday, 15 November 2013

മീനുകൾ

വലയിലാണു നാം;കരുതിയിരിക്കുക
ചെറുതനക്കവുമീവലയുയർത്തിടും
തിരയിളക്കവും വെണ്‍നുര ചിതറലും
പാർത്തു കണ്‍കൾ കരയ്ക്കിരിക്കുന്നിതാ

ഹരിതമാകെപ്പടർന്നൊരീ തീരത്തു
കൊടിയ സ്വർത്ഥരായ് വന്നണഞ്ഞീടുവോർ  
പുഴ,യൊഴുക്കു,മീ തെന്നലും കാണുമോ?
ഉയിർ പിടയ്ക്കുന്ന നോവറിഞ്ഞീടുമോ?

ഇവിടെ നാം രണ്ടു മീനുകൾ പുഴയിലെ
ചെറുതു ജീവിതഭാരം തുഴയുവോർ
കുനുചിറകിനാൽ വീശിയൊഴുക്കിന്റെ -
യെതിരിലാഴം തിരഞ്ഞു പോകുന്നവർ


മണിയൊളിപ്പിച്ച ചിപ്പിതന്നുള്ളിലെ
പെരിയ നോവിന്റെ നീറ്റലറിയുവോർ
കൊടിയ വേനലും വർഷവും കാറ്റിന്റെ-
യലയിളക്കവും തൊട്ടറിഞ്ഞീടുവോർ


വിധി വിരിച്ചിട്ട വലയിലെ കണ്ണികൾ
മുകളിൽ മേലാപ്പു തീർത്തതറിഞ്ഞുവോ
ഇനിയുയർത്തിടാംനമ്മളെ കരയിലേ-
ക്കെറിയുവാനിനി വൈകില്ല നേരമായ്


കരയുവാനില്ല കണ്ണുനീർ;നീരിൽ നീ-
ന്നുയരുവാനിനി തെല്ലില്ല താമസം
പിടയുമുള്ളാലെ കണ്ണുകൾ പൂട്ടി നാം
ഇരു ചിറകിനാൽ തമ്മിൽ പുണർന്നിടാം.






Sunday, 10 November 2013

ഒളിഞ്ഞിരിപ്പവൾ

ഉറക്കമാണവൾ...
ഉള്ളിൽ....
കടൽക്കിടക്കയിൽ...
കയ്യി -
ലടച്ച പുസ്തകം
നെഞ്ചിൽ പുണർന്നു
കണ്‍പൂട്ടി .
നിറങ്ങളേഴും ചേർ -
ന്നലിഞ്ഞൊരുൾപ്പൂവിൽ
മാനമൊളിഞ്ഞു നോക്കാതെ
വിടർന്ന പീലികൾ
അടുക്കളയ്ക്കക -
മെരിഞ്ഞു തീരുമ്പോൾ...
അലക്കു കല്ലിന്മേൽ
വെളുത്തു പിഞ്ഞുമ്പോൾ ...
തിടുക്കമാർന്നെങ്ങും
പിടഞ്ഞു പായുമ്പോൾ ..        
ഇടയ്ക്കു ഞാനെന്നിൽ
തിരഞ്ഞു ചെല്ലുന്നു .
ഉറക്കമാണവളുള്ളിൽ
കനൽക്കിടക്കയിൽ ...
ഉണർത്തിടായ്ക നീ
മൃദുസ്വനങ്ങളാൽ ....


 

Tuesday, 5 November 2013

പിണക്കം

      

തിരിഞ്ഞാണു കിടപ്പേ-
റെ ചെരിഞ്ഞാണുറക്കം
തമ്മിൽ കലരാതെ
കലഹിച്ചു പിടയുമുള്ളാൽ...
     തുലാവർഷം ജനൽപ്പാളി
     യുലയ്കിലുമിടിവെട്ടിൽ
     ദിഗന്തങ്ങൾ നടുക്കത്താൽ
     വിറയ്ക്കിലും തിരിഞ്ഞില്ല ഞാ-
     'നൊന്നു വിളിച്ചൂടേ'..'യവൾ -
     ക്കെന്നെ പുണർന്നൂടേ...'
     യുള്ളിലെ പരിഭവം ...
കോലായിലയക്കോലി-
ലുണങ്ങാതെ കിടപ്പുണ്ടാം
പരസ്പരം തൊടായ്കിലു
മുടൽ മൂടി മറയ്ക്കുന്ന പലവർണ്ണ
തുണിത്തരം നമ്മെപ്പോൽ...
      ഇരുട്ടിൽ  നീയുറങ്ങാതെ.. നനയുമീ
      കവിൾത്തടമറിയാതെ....
      തണുപ്പിൽ നാമലിയാതെ.. യാമങ്ങൾ
      കഴിഞ്ഞു രാവെരിയവേ ... 
ഇരുട്ടിലീ..തണുപ്പിലീ..
മഴയിലീ..കാറ്റിൽ...
പുലരി വന്നുണർത്തെ
കിടപ്പു ഞാനെവിടെ..!
        തണുക്കാതെ പുണർന്നൊരീ
        കരങ്ങളിൽ മുഖം ചേർത്തു
        പുലരുവാൻ മടിച്ചു ഞാൻ....!
        നെഞ്ചിലെയിളം ചൂടിൽ
        കവിൾ  ചേർത്തു
        പിരിയുവാൻ മടിച്ച ഞാൻ...!
കോലായിൽ കിടപ്പുണ്ടാമിതുപോലെ
തുലാക്കാറ്റിൽ ; പരസ്പരം
തൊടാതെ ഞാൻ വിരിച്ചിട്ട
തണുപ്പോലുമുടുപ്പുകൾ
പിണങ്ങിയുമിണങ്ങിയും
വിധി തീർത്ത ചരടിന്മേൽ
ഓമനേ ,നമ്മെപ്പോലെ -
യിതുപോലെയിതുപോലെ