Sunday, 11 September 2011

മുഖംമൂടി

'വാങ്ങുക മുഖം മൂടിയൊന്നെ'ന്നു വില്പനക്കാരന്‍
വാടിയ മുഖവുമായ്  നില്‍ക്കുന്നൂ മുറ്റത്തിപ്പോള്‍.
'വര്‍ണ്ണങ്ങള്‍ പലതരം , രൂപങ്ങള്‍ , ഭാവങ്ങളും
വിലയോ വെറും തുച്ഛമെടുക്കൂ ഒന്നെങ്കിലും
അണിയാനെളുപ്പമാണെ'ന്നയാള്‍ പറയവേ
കൌതുകം കലര്‍ന്നുണ്ണിക്കിടാങ്ങള്‍ നിരക്കുന്നു .
കുട്ടയില്‍നിറയെ  നാം കഥയില്‍ സ്നേഹിച്ചവര്‍ ,
ഭയന്നോര്‍ , പിണങ്ങി പിന്നിണങ്ങി ക്കൂടെ വന്നോര്‍ .
'ഫാന്റവും സ്പൈടര്‍മാനും മോനിണങ്ങു 'മെന്നയാള്‍
പറയെ സിന്ട്രല്ലക്കായ്‌  പരതീ മകളപ്പോള്‍ .
ഗൌരവ മുഖം മൂടിയണിഞ്ഞുമമറത്തൊരാള്‍
പത്ര പാരായണത്തിലൊന്നിടംകണ്ണിട്ടു നോക്കി .
'അമ്മയ്ക്കും ചേരുംവണ്ണംമുഖമൊന്നെടുത്തോളൂ
മക്കളെ ' പറയുന്നിതുമ്മറപ്പരിഹാസി  .
ചിരിച്ചും കൊണ്ടേ ഞാനും വാങ്ങുന്നു മക്കള്‍ക്കായി 
പലതാം മുഖംമൂടി കളിക്കാന്‍ കളിപ്പിക്കാന്‍ .
കാലത്തിന്‍ വിദഗ്ധമാം കരത്താല്‍ പണിതീര്‍ത്തൊ -
രമമതന്‍  മുഖംമൂടിയിളകാതഴിയാതെ
ചിരിയാല്‍ തന്നെ പിന്നെയകത്തുകേറിപ്പോകും
എന്റെയീ മുഖം മൂടാനിനിയും വേഷങ്ങളോ ?
വായനക്കാരാ നിന്റെ പരിഹാസത്തിന്നാഴം ഭാവമായ്
മാറാതെയായ്   ഞാന്‍ മനംമൂടിവെക്കയാല്‍ !



Thursday, 1 September 2011

പെയ്ത്ത്


കാറ്റേ ........
നീയിതു പോല്‍ വീശരുത് .....

പിന്നില്‍  വന്നു 
തണുത്ത  വിരലാല്‍
കണ്ണു
പൊത്തരുത്....

കണ്ണിലേക്കിതുപോല്‍
ഉറ്റുനോക്കരുത്  .....

നിറുകയില്‍ മൃദുവായി
ഉമ്മവെക്കരുത്.....

കാതോരമൊരു വാക്കു ചൊല്ലി
പോയി മറയരുത്.....

ഞാനൊരു മഴയായി
പെയ്തു തോരാതിരിക്കാന്‍....
കാറ്റേ ....
നീ വീശരുത് ....!


Thursday, 25 August 2011

കടലു കാണാന്‍ പോയാല്‍....

കടലു കാണാന്‍ പോയാല്‍
വെറുതെ കടലു മാത്രം
കണ്ടാല്‍ പോര .
         കടല്‍ നീല
         വെറുമൊരു നീല നിറ-
         മല്ലെന്നറിയണം.
കാറ്റിന്റെ ഉപ്പുനനവ്
രുചിച്ചറിയണം .
         കടല്‍ക്കാക്കകളുടെ                             
         വെളുപ്പും തുടുപ്പും
         ചാഞ്ചാട്ടവുമറിയണം .
ഡോള്‍ഫിനുകള്‍
ഒരിടത്തുമുങ്ങി
മറ്റൊരിടത്തു
പൊങ്ങുന്നതി-
ന്നര്‍ത്ഥമറിയണം  .
         ഞണ്ടുകള്‍
         പുറകോട്ടു പോ -
         യോടിയൊളിക്കുന്നത്
         എന്തിനെന്നറിയണം.
മണല്ക്കൊട്ടാരങ്ങളുടെ
അല്പായുസ്സു
തൊട്ടറിയണം .
         ശംഖുകളിലെ
         കടലിരമ്പം
         കാതോര്‍ത്തറിയണം.
അസ്തമയ സൂര്യന്‍
നിറക്കൂട്ടു ചാലിച്ചു
പടര്‍ത്തുന്നതറിയണം .
         കടലു കാണാന്‍ പോയാല്‍
         വെറുതെ കടലു മാത്രം
         കണ്ടാല്‍ പോര .....

ആര്‍ത്തലച്ചു വന്നിട്ടും
പിന്തിരിയേണ്ടി വരുന്ന
തിരകളുടെ
സ്നേഹനിസ്സഹായത
ആദ്യമറിയണം .

Monday, 22 August 2011

പട്ടാടയില്‍


നൂല്‍ നൂറ്റു
സ്വയം പുണര്‍ന്ന്
പട്ടുനൂല്‍പ്പുഴു 
ശലഭ ജന്മം
സ്വപ്നം കണ്ടുറങ്ങിയിന്നലെ .
                   ഇലക്കീഴില്‍
                   നിന്നടര്‍ത്തിമാറ്റി
                   ആവിയില്‍ വെന്തവള്‍
                   കൂട്ടരൊന്നിച്ച്‌
                   കസവ് നൂലായി
                   രൂപാന്തരപ്പെട്ടു.

വ്യര്‍ത്ഥ സ്വപ്നങ്ങളാല്‍
നെയതെടുത്തൊ -
രാടയില്‍ പൊതിഞ്ഞ്
ഈയുടല്‍ നീ
കൊണ്ടു
നടക്കുന്നു
രൂപാന്തരപ്പെടുത്താതെ 
പട്ടടയിലേക്ക്‌...!

Tuesday, 16 August 2011

നിറവ്

            ജലാശയ മധ്യത്തിലേക്കൊരു
            കല്ലെടുത്തെറിയൂ....           
            അലകള്‍  
            വലയങ്ങളായി
            തീരത്തണയും.                                               
ഹൃദയത്തിനുള്ളിലേക്കൊരു 
സ്വപ്നമെടുത്തെറിയൂ...
പ്രണയം
പല വര്‍ണ്ണമായി            
തീരവും കവിയും.