Showing posts with label ഓര്‍മ്മകള്‍. Show all posts
Showing posts with label ഓര്‍മ്മകള്‍. Show all posts

Thursday, 24 November 2011

പുഴയോര്‍മ്മകള്‍ - ഭാഗം 1

വിദൂരങ്ങളില്‍ വെച്ചു പരിചിതമാകുന്ന പുതു സൗഹൃദങ്ങളില്‍ നിന്നുള്ള 'വീടെവിടെയാണ് ?' എന്ന ചോദ്യത്തിന്  ഭര്‍ത്തൃമതിയായ ഒരുവള്‍ക്ക്‌  സ്ഥിരമായി രണ്ടുത്തരം. 
"എന്റെ വീട് -----------------"
"കല്യാണം കഴിച്ചിരിക്കുന്നത് /താമസിക്കുന്നത് ---------------"എന്ന്....
എന്റെ വീട് /എന്റെ നാട്  എന്ന ഒറ്റയുത്തരത്തിനു കഴുത്തില്‍ കുരുക്ക്‌ വീഴും വരെ മാത്രം നീളം .
പേരിനു വാലുമുളച്ചാലും അവളുടെ നാടിനു വാല് മുളക്കുന്നില്ല.
നാടെന്നും സ്വന്തം നാട് തന്നെ.
വീടെന്നും  ജനിച്ചു വളര്‍ന്നയിടം തന്നെ.
അതുകൊണ്ട്,
വാലുമുളച്ച പേരുമായി സ്വന്തമെങ്കിലും  'എന്റെവീടെ'ന്നു നെഞ്ചില്‍ കൈവെച്ചു പറയാന്‍ സാധിക്കാത്ത വീട്ടിലിരുന്നു ഞാന്‍ 'എന്റെവീടു'ള്ള 'എന്റെനാടി'നെ കുറിച്ചെഴുതട്ടെ. 


     തൃശൂര്‍ ജില്ലയുടെ തെക്ക് പടിഞ്ഞാറേ മൂലയില്‍ കടലിരമ്പം കാതോര്‍ക്കുന്നൊരു ഗ്രാമം.
ഉപ്പുകാറ്റ് വീശുന്നിടം.
പുഴയും കടലും ഒന്നുചേരുന്നിട(അഴിമുഖം)മാകയാല്‍ അഴീക്കോടെന്നു  വിളിപ്പേര്. 
വളരെ പണ്ടിവിടം ,
            പ്രാചീനഭാരതത്തിന്റെ പ്രവേശന കവാടമായിരുന്ന മുസിരിസ്സിലേക്ക് (ഇന്നത്തെ കൊടുങ്ങല്ലൂര്‍) കടല്‍വഴി തുറന്നയിടം .
        വാല്മീകി രാമായണത്തില്‍ മുരചീപത്തനമെന്നും ചേരസാമ്രാജ്യകാലത്ത് മഹോദയപുരമെന്നും വിളിക്കപ്പെട്ട പെരുമയുള്ളോരു നാടിന്റെ മൂല...
        ഈജിപ്ത്കാരുടെയും  ഗ്രീക്ക്കാരുടെയും റോമാക്കാരുടെയും ചരക്കു കപ്പലുകള്‍ കടല്‍ കടന്നെത്തിയയിടം...
        ക്രിസ്തുമതത്തിനും യഹൂദമതത്തിനും ഇസ്ലാംമതത്തിനും ആതിഥ്യവും  അഭയവും അരുളിയയിടം... 
        ചക്രവാളത്തോളം നീണ്ടു കിടക്കുന്ന കടലിലെ മീനുകള്‍  അന്നം തന്നു പോറ്റി വളര്‍ത്തുന്ന ജീവിതങ്ങള്‍ നിറഞ്ഞയിടം ...
വിലക്കുകളിലൊതുക്കപ്പെട്ട ഒരു പെണ്‍കുട്ടിക്കാലത്തിന്റെ എല്ലാ
പരാധീനതകളോടെയും ഞാന്‍ എന്റെ പുഴയെ തൊടട്ടെ!
ചീനവലയിലെ കാറ്റ് 
എന്റെ ബാല്യത്തില്‍ പുഴനിറയെ മീനുകളുണ്ടായിരുന്നു...
കരയിലെല്ലാം ചീനവലകളും.
പെരിയാറിന്റെ  ഇരുകരകളിലുമായി അഴിമുഖത്തോളം നീളുന്ന ചീനവല കള്‍ക്കപ്പുറം സൂര്യനസ്തമിക്കുന്ന കാഴ്ചയേക്കാള്‍ ചേതോഹരമായി ഈ  ഭൂമിയില്‍ മറ്റൊരു കാഴ്ച്ചയുമില്ലെന്നുള്ള  വിശ്വാസത്തിന് ഇന്നോളം ഇളക്കം തട്ടിയിട്ടില്ല .
'കടവിലെസ്കൂളെ'ന്നു  വിളിപ്പേരുള്ള ഐ. എം. യു. പി. സ്കൂളിലേക്ക് എണ്‍പതുകളിലെ  എന്റെ ബാല്യം നടന്നു പോയത് ആ പുഴയോരത്തുകൂടെ യായിരുന്നു...
 മഴനനഞ്ഞ എന്റെസ്കൂള്‍  
കടല്‍പ്പന്നികളെന്നു വിളിച്ചിരുന്ന വലിയ ഡോള്‍ഫിനുകള്‍ അഴിമുഖത്തു കൂടെ കിഴക്കോട്ടും പടിഞ്ഞാറോട്ടുമായി കരണംമറിഞ്ഞു മുതുകുകാട്ടി  നീന്തി പ്പോകുന്നത് നോക്കി.. വഞ്ചിക്കാര്‍ പുഴയില്‍മുങ്ങി കക്കവാരുന്നതും മണലെടുക്കുന്നതും നോക്കി.. കടല്‍ക്കാക്കള്‍,മീനുമായി വരുന്ന വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും പിന്നാലെ.. ചീനവലയില്‍.. വലിയ ഓളങ്ങളില്‍.. ഇരമ്പിപ്പറക്കുന്നതും.. നീന്തുന്നതും നോക്കി.. പുഴക്കാറ്റും കടല്‍ക്കാറ്റുമേറ്റ്..     ഞങ്ങള്‍ നടന്നു പോയി ..
                     
ചീനവലകള്‍ അന്നുമിന്നും ഒരു വിസ്മയം തന്നെയായി മനസ്സിലുയര്‍ന്നു താഴുന്നു.
വടങ്ങളില്‍ കെട്ടിയിട്ട വലിയ പാറക്കല്ലുകളുയര്‍ത്തുമ്പോള്‍ നീണ്ട മരത്തടികള്‍ക്കപ്പുറമുള്ള  ചീനവല വെള്ളത്തില്‍ താഴുന്നു.
ക്ഷമയോടെയുള്ള നീണ്ടകാത്തിരിപ്പിന് ശേഷം പാറക്കല്ലുകള്‍ താഴ്ത്തുമ്പോള്‍ ഉയര്‍ന്നു വരുന്ന വലിയ വലയും.. അതിന്റെ ഒരറ്റത്തുള്ള കയറില്‍ പിടിച്ചു വലിച്ചാല്‍ ചുരുങ്ങിന്നിടവും.. അതിലെ പിടക്കുന്ന വെണ്‍മീനുകളും.. കണംപ്,പ്രായില്‍,തിരുത,മാലാന്‍ എന്നിങ്ങനെ തുടുതുടുപ്പുള്ളവര്‍..
മീന്‍ കോരുവാന്‍ നീണ്ട വലത്തണ്ടിലൂടെ കോരുവല(ബോള്‍സ)യുമായി നീങ്ങുന്ന സാഹസികനായ മീന്‍കാരന്‍  കൌതുകത്തേക്കാള്‍  ബാല മനസ്സുകളില്‍ വിരിയിച്ചത് അസൂയ കലര്‍ന്ന ആരാധനയായിരുന്നു..  
നാലുമണിത്തിരിച്ചുവരവുകളില്‍ കാവല്‍ക്കാരനില്ലാത്ത ചീനവലത്തണ്ടുകളിലൂടെ ഇരു കൈകളും  വിടര്‍ത്തി ശരീരം സന്തുലിതമാക്കിക്കൊണ്ട് ഞങ്ങളും ആ സാഹസികനെപ്പോലെ നടന്നുപോയി. സങ്കല്‍പ്പത്തിലെ മീനുകളെ കൈനിറയെ കോരിയെടുത്ത് പിടക്കുന്ന നെഞ്ചിലിട്ടു തിരിച്ചുപോന്നു ....
(അതുകൊണ്ടായിരിക്കാം കപ്പല്‍മുനമ്പില്‍....കടല്‍ക്കാറ്റില്‍ ...കൈകള്‍ വിടര്‍ത്തി നിന്ന 'ടൈറ്റാനിക് 'ലെ കമിതാക്കള്‍ പില്‍ക്കാലത്ത് ഞങ്ങളെ തെല്ലും അസൂയപ്പെടുത്താതിരുന്നത് )
വന്‍മത്സ്യങ്ങളെയന്വേഷിച്ച്‌ വലിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്കുള്ള പ്രവാഹമാരംഭിച്ചപ്പോള്‍ ഉയര്‍ന്നു താഴുന്ന ചീനവലകള്‍ ഓളപ്പരപ്പില്‍ നിന്ന് മെല്ലെ പിന്‍വാങ്ങിത്തുടങ്ങി...
വന്‍വലക്കുള്ളിലെ മീന്‍ചാട്ടങ്ങള്‍ വല്ലപ്പോഴും മാത്രമുള്ള കാഴ്ചയായി മാറി. ഇന്നെന്റെ നാടിനു പെണ്ണുങ്ങള്‍ തൂവല്‍ പോലെ ചകിരികുടഞ്ഞു  കയറു  പിരിക്കുന്ന റാട്ടിന്റെ താളമില്ല ..
തോട്ടിന്‍വക്കത്ത് പണ്ടേപോലെ കൈതപ്പൂക്കള്‍ വിരിയാറില്ല... അഴിമുഖത്തേക്ക് പിന്‍വാങ്ങിയ വിരലിലെണ്ണാ വുന്ന ചീനവലകള്‍ ഓളങ്ങളില്‍ ഊര്‍ധ്വന്‍ വലിക്കുന്നു.
കടല്‍ക്കാക്കകളുടെ വെണ്‍ചിറകുകള്‍ക്ക്  തിളക്കം നഷ്ടപ്പെട്ടിരിക്കുന്നു...
ദ്രവിച്ച മരത്തടികളും കീറിപ്പറിഞ്ഞ വലകളുമായി ചില ചീനവലപ്രേതങ്ങള്‍! 
 പെരിയാറിലെ വെള്ളമിപ്പോള്‍ ബോട്ടുകള്‍ വിസര്‍ജ്ജിച്ച എണ്ണപ്പാടനിറഞ്ഞൊരു കാളിന്ദി... 
കാറ്റിനു ഡീസല്‍ ഗന്ധം   ...
ഇതെന്റെ പുഴ.... ഇതെന്റെ നാട് ...
                              (തുടരും)