Monday, 23 July 2012

ഒററസ്നാപ്പിൽ (ഒതുങ്ങില്ലയൊന്നും....)



സഖീ, നീ വന്നെന്റെയരികില്‍ നില്‍ക്കൂ
ഇടം കയ്യാല്‍ ഞാന്‍ നിന്റെയുടല്‍ ചേര്‍ത്തു നിര്‍ത്തിടാം
എന്റെയീ നെഞ്ചോടു ചേര്‍ത്തനിന്നിടം കയ്യെ,
വലംകയ്യാല്‍ മൂടാം ഞാന്‍ പ്രണയപൂര്‍വ്വം
വലത്തോട്ടു ശിരസ്സല്‍പ്പംചെരിയ്ക്ക നീ ,മെല്ലെ-
ചിരിച്ചൊന്നു കടാക്ഷിക്ക ക്യാമറക്കണ്‍കളില്‍
പുറകിലെ ശുഷ്ക്കിച്ച മരങ്ങളെ മറക്കുക
വരണ്ടൊരീ കാറ്റും വേനല്‍ത്തീച്ചൂടും പൊറുക്കുക
നീറയ്ക്കാമീയിടങ്ങളെ പച്ചപ്പിന്‍ സമൃദ്ധിയാല്‍
പൂക്കളെ വിരിയിക്കാന്‍ ട്രിക്കുകള്‍ നിരവധി
ഒരേയൊരു നിമിഷത്തില്‍ പിറന്നൊരീ ഛായയാല്‍
മറയ്ക്കാം നാം മുള്ളുകള്‍ കോര്‍ത്തൊരീ ഹൃദയങ്ങള്‍
ഒരു ക്ളിക്കാല്‍പൊലിപ്പിക്കാം 'മനോജ്ഞമീ ദാമ്പത്യം '
ചുമരിന്മേല്‍ തൂക്കിടാം അതിഥികള്‍ പുകഴ്തട്ടെ.
ഇനിനമുക്കീ ഫ്രൈമില്‍ നിന്നുടനിറങ്ങിടാം
നടന്നിടാം പതിവുപോലിരുവഴിക്കൊരുപോലെ …...

Monday, 30 April 2012

അര്‍ദ്ധനാരീശ്വരന്‍



പാതിയുടല്‍ പകുത്തെടുത്ത് 
പാര്‍വ്വതിയുറങ്ങെ
പരമേശ്വരനുണര്‍ന്നു.
തിരുജടയിലൊരുവള്‍
നിലാവിന്റെ നിഴലില്‍ 
അഴലിന്റെയിരുളില്‍
പുഴയെങ്കിലുമൊഴുകാതെ
അലയൊലിമുഴക്കാതെ
ഒളിഞ്ഞിരിപ്പതോര്‍ക്കെ  
ഉറങ്ങുവാന്‍ കഴിയാതെ 
ഹിമശൈത്യമാര്‍ന്നു  
വൈരാഗിയായി.

Wednesday, 18 April 2012

മുളന്തണ്ട്


 തുളുമ്പാതെ തെല്ലും തുളുമ്പാതെ
മണ്‍കുടം ചുമന്നലയുന്നിവള്‍...
മണല്‍ക്കാറ്റു  വീശുമ്പൊളിടറും കഴല്‍നീട്ടി
യകലേക്കിരുള്‍ക്കൂട്ടിനറയിലേക്ക്...
             പലരും പറഞ്ഞ'തില്‍ വിഷമാണു
, നീ
             ചെന്നു തൊടുകിലോ കൈ പൊള്ളി
             യകലും മനം നൊന്തു പിടയും
             ഘനനീല വര്‍ണ്ണം  പരത്തി കൊടും ക്രൂര
             നവിടെയാഴത്തില്‍ കിടപ്പൂ ..'
             'പ്രണയമൊരു കാളിന്ദിയരുതു  നീ ചെല്ലുവാന്‍

             മണ്‍കുടം ദൂരെക്കളഞ്ഞു  പോകൂ..'
             ചേലാഞ്ച
ലം  കോര്‍ത്തു പിന്നോട്ടുലച്ചിടും
             മുള്ളുകള്‍ വാക്കിന്‍ കറുത്ത നോട്ടം.   
             പിന്തിരിഞ്ഞെങ്ങനെ പോകുവാനൊരു മുളം
             തണ്ടെന്റെ  വഴിയില്‍ പ്രിയം നിറയ്ക്കെ...?
             ഒരു മാത്ര,യൊരുനോട്ട,മൊരുവാക്കു ചൊല്ലി നീ
             യിവിടെ മരുപ്പച്ച
തീര്‍ത്തിരിക്കെ...?

തുളുമ്പാതെ തെല്ലും  തുളുമ്പാതെ
മനമിതും ചുമന്നലയുന്നിവള്‍...
ഇതിനുള്ളിലവര്‍ പറയുമഴലിന്റെ നിഴലല്ല
ഹരിതനീലം നിറയുമെന്റെ യമുന!




Wednesday, 28 March 2012

അടിച്ചു വാരുമ്പോള്‍ ..

വെളുപ്പാന്‍  കാലം .
കുറ്റിച്ചൂലുകൊണ്ട്
മുറ്റത്ത്‌
എണ്ണമറ്റ മഴവില്‍ചിത്രങ്ങള്‍ 
തീര്‍ത്തു കൊണ്ടൊരുവള്‍
എന്തൊക്കെയാണ് 
മായ്ച്ചു കളയുന്നത് ?
വൃക്ഷങ്ങളുടെ 
നഷ്ടസ്വപ്നയിലകള്‍ ...
ധാര്‍ഷ്ട്യം നിറഞ്ഞ 
അമര്‍ത്തിയ ചെരിപ്പടയാളങ്ങള്‍ ...
ഓടിക്കളിച്ചു തളര്‍ന്ന 
പിഞ്ചുകാലടികള്‍...
ചുട്ടുവെച്ചുടഞ്ഞുപോയ
മണ്ണപ്പങ്ങള്‍...
ചിരി ,കണ്ണുനീര്‍ ,നിസ്സംഗത   
മണ്ണിലൊതുങ്ങാത്ത     
മായ്ച്ചാലും മായാത്ത 
തനിയാവര്‍ത്തനങ്ങള്‍ ...

Wednesday, 14 March 2012

മുണ്ട്

പ്രിയതമാ നിന -
ക്കെത്രയോ ചേര്‍ച്ച,യീ
ഖദര്‍ മുണ്ടുതന്നെ ! 
               ആഢ്യത്വം  വഴിയുമീ  
               ഖദര്‍ മുണ്ടിന്‍ വെളുപ്പി-
               ലൊന്നൊളിപ്പിക്കാം ഹിംസയും 
               ഗാന്ധി ശിഷ്യ നാട്യവും 
               നിനക്കു  സ്വന്തം.
'പാന്റ്സാണു  സുഖപ്രദം'
സായിപ്പിന്‍ മൊഴി 
വിശ്വസിക്കേണ്ട നീ .
           മടക്കിക്കുത്തി 'യാരെടാ'-
           യെന്നാണത്തം  ഭാവിക്കാന്‍;
           തണുപ്പിലൊന്നഴിച്ചാകെ 
           പുതച്ചൊന്നുറങ്ങുവാന്‍ 
           പോരുമീ മുണ്ടൊന്നു മാത്രം.
അലക്കിയുണക്കി
വെണ്മ പുതുക്കി
തേച്ചുലയാതെ 
നിനക്കു നീട്ടുമീ മുണ്ടു
നീ തന്നെയെനിക്കും!
                  അതുകൊണ്ടല്ലേ....,
വായടച്ചു
കലിയൊതുക്കി -
യലക്കു കല്ലില്‍
ദേഷ്യം തീര്‍ത്ത്
കഴുത്താണെന്നുറപ്പിച്ചു
പിഴിഞ്ഞാകെ കുടഞ്ഞിട്ടും
ചൂടില്‍ വെണ്മ നീറ്റിയിട്ടും
വെയിലത്തു  പൊള്ളിച്ചിട്ടും
പോരാതെ പിന്നെയും 
തേപ്പുപെട്ടി ചൂടാക്കി 
പൊള്ളിച്ചു നിവര്‍ത്തുന്നു 
ചുളിവുകള്‍ പിന്നെയും.