Wednesday, 28 March 2012

അടിച്ചു വാരുമ്പോള്‍ ..

വെളുപ്പാന്‍  കാലം .
കുറ്റിച്ചൂലുകൊണ്ട്
മുറ്റത്ത്‌
എണ്ണമറ്റ മഴവില്‍ചിത്രങ്ങള്‍ 
തീര്‍ത്തു കൊണ്ടൊരുവള്‍
എന്തൊക്കെയാണ് 
മായ്ച്ചു കളയുന്നത് ?
വൃക്ഷങ്ങളുടെ 
നഷ്ടസ്വപ്നയിലകള്‍ ...
ധാര്‍ഷ്ട്യം നിറഞ്ഞ 
അമര്‍ത്തിയ ചെരിപ്പടയാളങ്ങള്‍ ...
ഓടിക്കളിച്ചു തളര്‍ന്ന 
പിഞ്ചുകാലടികള്‍...
ചുട്ടുവെച്ചുടഞ്ഞുപോയ
മണ്ണപ്പങ്ങള്‍...
ചിരി ,കണ്ണുനീര്‍ ,നിസ്സംഗത   
മണ്ണിലൊതുങ്ങാത്ത     
മായ്ച്ചാലും മായാത്ത 
തനിയാവര്‍ത്തനങ്ങള്‍ ...

Wednesday, 14 March 2012

മുണ്ട്

പ്രിയതമാ നിന -
ക്കെത്രയോ ചേര്‍ച്ച,യീ
ഖദര്‍ മുണ്ടുതന്നെ ! 
               ആഢ്യത്വം  വഴിയുമീ  
               ഖദര്‍ മുണ്ടിന്‍ വെളുപ്പി-
               ലൊന്നൊളിപ്പിക്കാം ഹിംസയും 
               ഗാന്ധി ശിഷ്യ നാട്യവും 
               നിനക്കു  സ്വന്തം.
'പാന്റ്സാണു  സുഖപ്രദം'
സായിപ്പിന്‍ മൊഴി 
വിശ്വസിക്കേണ്ട നീ .
           മടക്കിക്കുത്തി 'യാരെടാ'-
           യെന്നാണത്തം  ഭാവിക്കാന്‍;
           തണുപ്പിലൊന്നഴിച്ചാകെ 
           പുതച്ചൊന്നുറങ്ങുവാന്‍ 
           പോരുമീ മുണ്ടൊന്നു മാത്രം.
അലക്കിയുണക്കി
വെണ്മ പുതുക്കി
തേച്ചുലയാതെ 
നിനക്കു നീട്ടുമീ മുണ്ടു
നീ തന്നെയെനിക്കും!
                  അതുകൊണ്ടല്ലേ....,
വായടച്ചു
കലിയൊതുക്കി -
യലക്കു കല്ലില്‍
ദേഷ്യം തീര്‍ത്ത്
കഴുത്താണെന്നുറപ്പിച്ചു
പിഴിഞ്ഞാകെ കുടഞ്ഞിട്ടും
ചൂടില്‍ വെണ്മ നീറ്റിയിട്ടും
വെയിലത്തു  പൊള്ളിച്ചിട്ടും
പോരാതെ പിന്നെയും 
തേപ്പുപെട്ടി ചൂടാക്കി 
പൊള്ളിച്ചു നിവര്‍ത്തുന്നു 
ചുളിവുകള്‍ പിന്നെയും.



           



Sunday, 12 February 2012

സംസ്കാരം


പുതുവസ്ത്രമണിഞ്ഞ്  വാച്ച് ,കണ്ണട,ഷൂ  ഇത്യാദി വസ്തുക്കളോടെ പെട്ടിയിലാക്കിയ  പ്രിയതമനെ  കല്ലറയിലേക്കെടുക്കുന്നേരം പെട്ടെന്നവള്‍ പറഞ്ഞു: “നിര്‍ത്തൂ...ഒരുനിമിഷം...”
അതിശീഘ്രം വീട്ടില്‍ പോയെത്തിയ അവള്‍ അവന്റെ തണുത്തുമരവിച്ച  കൈകള്‍ക്കുള്ളില്‍ നിന്ന്  കുരിശെടുത്തുമാറ്റി നെഞ്ചില്‍ ലാപ്ടോപ് വെച്ചുകൊടുത്തു....
ഫേസ് ബുക്കില്‍ പുതുതായി  അപ്‌ലോഡ്‌  ചെയ്ത  ; ശവപ്പെട്ടിയില്‍  നീണ്ടു  നിവര്‍ന്നു കിടക്കുന്ന അവന്റെ പുതുരൂപത്തോടെ.....  
അനന്തരം വലം  കയ്യില്‍ സ്മാര്‍ട്ട്  ഫോണും  ഇടം കയ്യില്‍  ഐപോഡും  ചെവികളില്‍  ഇയര്‍ഫോണും വെച്ചുകൊടുത്ത്‌ ...നെറ്റിയില്‍ അന്ത്യ  ചുംബനവും നല്‍കി പതിവ്രതയായ അവളവനെ  മന:സമാധാനത്തോടെ യാത്രയാക്കി   ....

Wednesday, 8 February 2012

ഇലമുളച്ചി

വാടി ഞെട്ടറ്റുവീണിടുംമുമ്പീമനം 
കീറിനുറുക്കിയഞ്ചാറു കഷ്ണമായ്  
പാഴിരുട്ടില്‍ വലിച്ചെറിഞ്ഞെങ്കിലും  
വീണതൊക്കെനിന്‍ഹൃത്തിന്‍തടത്തിലും
ആര്‍ദ്രമൌനത്തണുപ്പിലുമാകയാല്‍   
നോക്കുകെത്രയോ പാഴ്ക്കിനാക്കളീ 
നേര്‍ത്തനോവില്‍ കുരുന്നില നീട്ടുന്നു    
ഉള്ളിലാകെപ്പടര്‍ന്നിടും വേരിനാല്‍   ...

Friday, 3 February 2012

ഓറഞ്ചു സൂര്യന്‍

മകരമാസ തീരം .
സായാഹ്നം  തണുപ്പോടെ  വന്നു
പൊതിയുമ്പോള്‍,
എനിയ്ക്കു  മുന്‍പില്‍
അസ്തമിക്കാനൊരുങ്ങുന്ന
ഓറഞ്ചു  സൂര്യന്‍ .
കാറ്റിന്റെ അധരങ്ങള്‍
മുദ്രിതമാക്കപ്പെട്ടിരിക്കുന്നു .
മഴ  വിഹ്വലതയോടെ
എവിടെയോ പോയി 
മറഞ്ഞിരിക്കുന്നു.
അനന്തതയിലേക്ക് നീളുന്ന
അസ്വസ്ഥമായ കടല്‍ .
പട്ടം പറത്തി  മതി വന്ന കുട്ടികള്‍
മണല്ക്കൊട്ടാരങ്ങള്‍ക്ക്  മുകളിലൂടെ ...
മൂകസാക്ഷികളായ ചൂള മരങ്ങള്‍  ....
നീയെവിടെയാണ്  ..?
കുന്നിന്‍ മുകളിലോ ...
പാടവരമ്പത്തോ ....
ഏതു ഹരിത നീലിമയിലാണ്
നിന്റെ സൂര്യനസ്തമിക്കുന്നത് ?
ആകാശം കാരുണ്യത്തോടെ
നമ്മെ നോക്കുന്നു .
ഇരുള്‍
എല്ലാം ഉള്ളിലൊതുക്കുന്നു ...
'ജീവിതത്തിന്റെ പകുതിയും
ഇരുട്ടിലാണ്  നാം  '
നിന്റെ വാക്കുകള്‍ 
അകലങ്ങളില്‍ നിന്നെന്നെ
തേടി വരുന്നു .....
ചേക്കേറാനിടമില്ലാതെ 
ഉള്ളിലൊരു നിലവിളി
ചിറകൊതുക്കി
ശബ്ദമില്ലാതടങ്ങുന്നു ...