Tuesday, 5 November 2013

പിണക്കം

      

തിരിഞ്ഞാണു കിടപ്പേ-
റെ ചെരിഞ്ഞാണുറക്കം
തമ്മിൽ കലരാതെ
കലഹിച്ചു പിടയുമുള്ളാൽ...
     തുലാവർഷം ജനൽപ്പാളി
     യുലയ്കിലുമിടിവെട്ടിൽ
     ദിഗന്തങ്ങൾ നടുക്കത്താൽ
     വിറയ്ക്കിലും തിരിഞ്ഞില്ല ഞാ-
     'നൊന്നു വിളിച്ചൂടേ'..'യവൾ -
     ക്കെന്നെ പുണർന്നൂടേ...'
     യുള്ളിലെ പരിഭവം ...
കോലായിലയക്കോലി-
ലുണങ്ങാതെ കിടപ്പുണ്ടാം
പരസ്പരം തൊടായ്കിലു
മുടൽ മൂടി മറയ്ക്കുന്ന പലവർണ്ണ
തുണിത്തരം നമ്മെപ്പോൽ...
      ഇരുട്ടിൽ  നീയുറങ്ങാതെ.. നനയുമീ
      കവിൾത്തടമറിയാതെ....
      തണുപ്പിൽ നാമലിയാതെ.. യാമങ്ങൾ
      കഴിഞ്ഞു രാവെരിയവേ ... 
ഇരുട്ടിലീ..തണുപ്പിലീ..
മഴയിലീ..കാറ്റിൽ...
പുലരി വന്നുണർത്തെ
കിടപ്പു ഞാനെവിടെ..!
        തണുക്കാതെ പുണർന്നൊരീ
        കരങ്ങളിൽ മുഖം ചേർത്തു
        പുലരുവാൻ മടിച്ചു ഞാൻ....!
        നെഞ്ചിലെയിളം ചൂടിൽ
        കവിൾ  ചേർത്തു
        പിരിയുവാൻ മടിച്ച ഞാൻ...!
കോലായിൽ കിടപ്പുണ്ടാമിതുപോലെ
തുലാക്കാറ്റിൽ ; പരസ്പരം
തൊടാതെ ഞാൻ വിരിച്ചിട്ട
തണുപ്പോലുമുടുപ്പുകൾ
പിണങ്ങിയുമിണങ്ങിയും
വിധി തീർത്ത ചരടിന്മേൽ
ഓമനേ ,നമ്മെപ്പോലെ -
യിതുപോലെയിതുപോലെ

Tuesday, 3 September 2013

വെറുമൊരു കുയിൽപ്പാട്ടിനപ്പുറം

പുലർകാലേ...
ജനൽവിടവിലൂടെ
അവ്യക്തമധുരമായെന്നെ
വിളിച്ചതെന്തിനായിരുന്നു ...?
       പിടഞ്ഞുണർന്നു നോക്കുമ്പോൾ
        കണ്ടതില്ല...
        കിഴക്കൻ മാനത്ത്
        കണ്ണിറുക്കി കാട്ടുന്ന ഒറ്റ നക്ഷത്രവും
        ഇലനിഴലനക്കങ്ങളുമല്ലാതെ...
മുറ്റമടിക്കുന്നേരം വീണ്ടുമതാ
തേന്മാവിൻ തളിർമൃദുലതയ്കപ്പുറം
 ഇലഞ്ഞിയുടെ  കടുംപച്ചയ്കുള്ളിൽ
 നിന്റെ ചിറകനക്കം ...
 മറുവിളി കാതോർത്തുള്ള
 പിടച്ചിലുകൾ ...
        അടുക്കളയ്കകമേ
        രുചിക്കൂടു മെനഞ്ഞിരിപ്പവൾക്കു
        പറന്നു വരാനാകുന്നില്ല
        മറുവാക്കുമൊഴിയാതെ
        ഉൾച്ചിറകൊതുക്കിയിരിപ്പതെങ്കിലും
അറിയുന്നുണ്ട് ...
നേർത്ത ചിറകൊച്ച ...
പിടയ്ക്കും മിഴിമുന ...
        ഒടുവിൽ
        എന്റെയുള്ളിലെ
         പഞ്ചമം കേൾക്കാതെ ...
         വാസന്തമറിയാതെ
         അകന്നകന്നു പോകുന്ന
         നിന്റെ പരിഭവങ്ങൾ ...
എന്നിട്ടുമെന്റെയാണ്‍കിളീ
 പിൻവിളി വിളിയ്കാൻ പോലും
 ഇവൾക്കാകുന്നീലല്ലോ....

Friday, 12 July 2013

തട്ടം

ചെറുപ്പത്തിലിത്
തീരെ  അനുസരണകെട്ടതായിരുന്നു.
കാറ്റിനെക്കാൾ  കുസൃതി
ഓരോ നിമിഷവും
ദാ...  ഞാൻ നിന്റെ തലയിൽ നിന്ന്
പറന്നു പോകുമെന്ന് പേടിപ്പിച്ച്‌ .....

                  അന്ന്
                  എന്തെല്ലാമാണ്
                  ഞാനതിലൊളിപ്പിച്ചുവെച്ചത്...?
                  അഴിമുഖത്തെ  കാറ്റ്...
                  മുറ്റത്തെ  ആദ്യത്തെറോസാപ്പു...
                  പുലരിയിലേക്ക് വീണ  ഇലഞ്ഞിപ്പൂക്കൾ ....
                  ചെമ്പരത്തിപ്പൂവിട്ട വെളിച്ചെണ്ണ മണം ...
വളരുന്തോറും
അതെന്റെ തലയിൽ ...
കഴുത്തിൽ...
മുറുകിക്കൊണ്ടേയിരുന്നു ....
മുറിച്ചു മാറ്റാനാവാത്ത
ഒരവയവം പോലെ...
                കുളിനനവു  മാറും മുൻപേ
                മുടിയിഴകളെ ബന്ധനത്തിലാക്കി
                നെറ്റിയിലേക്കിറക്കി
                കവിളുകളോടു  ചേർത്ത്
                കണ്‍പാതി പോലും മറച്ച്
                കഴുത്തിൽ  മുറുകെ  ചുറ്റി
                ഞാനെന്നെ
                ഒളിപ്പിച്ചു  വെക്കുന്നു
അഴിച്ചെടുത്താകാശങ്ങളിലേക്ക്
പറപ്പിച്ചു കളയാൻ തോന്നിയിട്ടുപോലും.

Thursday, 13 December 2012

പിന്നെയാര് ?

ഉണ്ട് ....
ഇതിനുമപ്പുറത്താണ് ...
ജാലകങ്ങളടച്ചു തഴുതിട്ട
ഈയിരുള്‍മുറിക്കുമപ്പുറത്തുനിന്നുമെങ്ങൊ...

മെല്ലെ....
കാറ്റിലലച്ചെത്തുന്നുണ്ട് ....
കരിങ്കല്‍ച്ചുമരുകളതിരിട്ടൊരീ...
വീടിന്നുമപ്പുറത്തു നിന്നാണ് ...

വയലോരം ...
പൂത്തുവിടരുന്നുണ്ടാകെ-
ത്തണുതണുപ്പോളവിടര്‍ത്തി....
മുള്‍ക്കാട്ടില്‍ പൂനിലാവേറ്റുലയുന്നുണ്ട് ...

കാറ്റ് ...
പൂമണമേന്തി...
കന്മതില്‍ച്ചുമരിരുള്‍ താണ്ടി...
മുറിക്കകം കവിള്‍തൊട്ടു വിളിച്ചുണര്‍ത്തെ .....

ഇവള്‍...

പിടഞ്ഞുണര്‍ന്ന് ...

ജനല്‍ തുറന്നകലേക്കു മിഴിയോര്‍ക്കവെ ...

ഇല്ല... നിലാവോലും കൈതപ്പൂ;വിരുളല്ലാതെ.....

Monday, 19 November 2012

'എഴുതപ്പെടാത്തവള്‍ക്ക് '

വസന്തം
ഉപവനങ്ങളിലാകെ
വര്‍ണ്ണച്ചിറകുകള്‍ വീശി
പറന്നു നടന്നപ്പോള്‍ 
പിച്ചവെച്ചവളെ
കൈ പിടിച്ചു നടത്തിയത്
നിന്റെ വിരലുകളായിരുന്നു.....

ഒറ്റവരികൌതുകങ്ങള്‍
തീരത്തു  കോറിയിട്ടപ്പോള്‍
വെണ്‍നുരകളാല്‍ തിരുത്തിയെഴുതിയത്
നിന്റെയലകളായിരുന്നു ….

നികുന്ജത്തിന്റെ നിഗൂഢതയില്‍
പച്ചില മണങ്ങള്‍ക്കിടയില്‍
മാനം കാണാപ്പീലികളേകി
ഗന്ധര്‍വ്വനായതും  നീയായിരുന്നു …

വര്‍ഷം വാരി ചൊരിഞ്ഞ
ഇലഞ്ഞിപ്പൂമഴ നനഞ്ഞ്
നമ്മളൊരു പുഴയായൊഴുകി
തീരങ്ങളെപ്പുല്‍കി....

വേനല്‍ ക്രൗര്യം
പച്ചപ്പ്‌ മായ്ച്
വെന്തുരുകിയപ്പോള്‍
നിന്നോടൊത്ത്
മേഘങ്ങളിലലഞ്ഞവള്‍ ഞാന്‍ ….

ഇരുളിലേക്ക് തുറന്നിട്ട
ജാലകങ്ങളിലൂടെ വന്ന്
എന്റെ കണ്ണുകളിലെ
നഷ്ടങ്ങള്‍ മായ്ച്ചതും
കുന്നിന്‍ചെരുവിലെ ഒറ്റനക്ഷത്രമായി
തുണയായി തെളിഞ്ഞതും നീ ….

ഇന്നീ മഞ്ഞുകാറ്റില്‍
ഇല പൊഴിഞ്ഞ മരങ്ങള്‍ക്കിടയില്‍
ഉണങ്ങിയ ശിഖരങ്ങളോടെ
വരണ്ട ശൂന്യതയിലേക്ക് നോക്കി
അതിതീവ്രമായ നഷ്ടബോധത്തോടെ
വിഹ്വലതയോടെ ..ചോദിക്കട്ടെ
"കവിതേ..നീയെവിടെ ?"