Thursday, 13 December 2012

പിന്നെയാര് ?

ഉണ്ട് ....
ഇതിനുമപ്പുറത്താണ് ...
ജാലകങ്ങളടച്ചു തഴുതിട്ട
ഈയിരുള്‍മുറിക്കുമപ്പുറത്തുനിന്നുമെങ്ങൊ...

മെല്ലെ....
കാറ്റിലലച്ചെത്തുന്നുണ്ട് ....
കരിങ്കല്‍ച്ചുമരുകളതിരിട്ടൊരീ...
വീടിന്നുമപ്പുറത്തു നിന്നാണ് ...

വയലോരം ...
പൂത്തുവിടരുന്നുണ്ടാകെ-
ത്തണുതണുപ്പോളവിടര്‍ത്തി....
മുള്‍ക്കാട്ടില്‍ പൂനിലാവേറ്റുലയുന്നുണ്ട് ...

കാറ്റ് ...
പൂമണമേന്തി...
കന്മതില്‍ച്ചുമരിരുള്‍ താണ്ടി...
മുറിക്കകം കവിള്‍തൊട്ടു വിളിച്ചുണര്‍ത്തെ .....

ഇവള്‍...

പിടഞ്ഞുണര്‍ന്ന് ...

ജനല്‍ തുറന്നകലേക്കു മിഴിയോര്‍ക്കവെ ...

ഇല്ല... നിലാവോലും കൈതപ്പൂ;വിരുളല്ലാതെ.....

Monday, 19 November 2012

'എഴുതപ്പെടാത്തവള്‍ക്ക് '

വസന്തം
ഉപവനങ്ങളിലാകെ
വര്‍ണ്ണച്ചിറകുകള്‍ വീശി
പറന്നു നടന്നപ്പോള്‍ 
പിച്ചവെച്ചവളെ
കൈ പിടിച്ചു നടത്തിയത്
നിന്റെ വിരലുകളായിരുന്നു.....

ഒറ്റവരികൌതുകങ്ങള്‍
തീരത്തു  കോറിയിട്ടപ്പോള്‍
വെണ്‍നുരകളാല്‍ തിരുത്തിയെഴുതിയത്
നിന്റെയലകളായിരുന്നു ….

നികുന്ജത്തിന്റെ നിഗൂഢതയില്‍
പച്ചില മണങ്ങള്‍ക്കിടയില്‍
മാനം കാണാപ്പീലികളേകി
ഗന്ധര്‍വ്വനായതും  നീയായിരുന്നു …

വര്‍ഷം വാരി ചൊരിഞ്ഞ
ഇലഞ്ഞിപ്പൂമഴ നനഞ്ഞ്
നമ്മളൊരു പുഴയായൊഴുകി
തീരങ്ങളെപ്പുല്‍കി....

വേനല്‍ ക്രൗര്യം
പച്ചപ്പ്‌ മായ്ച്
വെന്തുരുകിയപ്പോള്‍
നിന്നോടൊത്ത്
മേഘങ്ങളിലലഞ്ഞവള്‍ ഞാന്‍ ….

ഇരുളിലേക്ക് തുറന്നിട്ട
ജാലകങ്ങളിലൂടെ വന്ന്
എന്റെ കണ്ണുകളിലെ
നഷ്ടങ്ങള്‍ മായ്ച്ചതും
കുന്നിന്‍ചെരുവിലെ ഒറ്റനക്ഷത്രമായി
തുണയായി തെളിഞ്ഞതും നീ ….

ഇന്നീ മഞ്ഞുകാറ്റില്‍
ഇല പൊഴിഞ്ഞ മരങ്ങള്‍ക്കിടയില്‍
ഉണങ്ങിയ ശിഖരങ്ങളോടെ
വരണ്ട ശൂന്യതയിലേക്ക് നോക്കി
അതിതീവ്രമായ നഷ്ടബോധത്തോടെ
വിഹ്വലതയോടെ ..ചോദിക്കട്ടെ
"കവിതേ..നീയെവിടെ ?"

Tuesday, 14 August 2012

ക്യൂരിയോസിറ്റി

പുലര്‍വേള ...
ചാരു കസേരയിലലസം  നീ
കടുപ്പമേറും കട്ടനും
പത്രവും നുണഞ്ഞിരിക്കവേ
വിടരുമത്ഭുതമുച്ചത്തില്‍
'ചൊവ്വയിലുമെത്തി യന്ത്രങ്ങള്‍ !'

 ചാരേ കുറുകി നില്‍ക്കും ബാല്യ -
മേറും കുതുകാല്‍ സംശയത്താല്‍
ചോദ്യങ്ങളായലയടിക്കെ പത്ര -
താളില്‍ മുഴുകി നീ സത്വരം .
കേള്‍ക്കാമെനിക്കുത്തരങ്ങളെ-
ന്നടുക്കളത്തിരക്കിലുമിടയ്കിടെ ...

"ഇനിയാ യന്ത്രക്കൈകള്‍
പൊടിക്കും മണ്ണു ,പാറകള്‍  
 നിലയ്ക്കാതോടും   സമയത്തെ
പകുത്തു രാപ്പകലളന്നിടും
വരണ്ട മണ്ണിന്നാഴത്തില്‍
വൃഥാ തേടുമൊരു നിസ്വനം
ശതകോടിവര്‍ഷങ്ങള്‍ നീ -
രറ്റാണ്  കിടപ്പെങ്കിലും ..
മകളേ, യിതു നമ്മള്‍ തന്‍ ജയം
വെല്ലാമേതു ഗ്രഹത്തെയും"

 ചെവിയോര്‍ക്കെ , ചിരിയെന്നുള്ളിന്‍
കലത്തില്‍ തിളച്ചു തൂവുന്നു .
യുഗങ്ങളെത്ര  നീ തിരഞ്ഞാലും
അധരമുദ്രകള്‍ പകുത്താലും
അറിയുമോ സഖേ നിന്‍ ചാരേ
കരവലയത്തിലാണെങ്കിലും
വിദൂരവ്യോമങ്ങളകം  പേറും
ചൊവ്വാ സഖിതന്നുള്‍ത്തടം ?

Monday, 23 July 2012

ഒററസ്നാപ്പിൽ (ഒതുങ്ങില്ലയൊന്നും....)



സഖീ, നീ വന്നെന്റെയരികില്‍ നില്‍ക്കൂ
ഇടം കയ്യാല്‍ ഞാന്‍ നിന്റെയുടല്‍ ചേര്‍ത്തു നിര്‍ത്തിടാം
എന്റെയീ നെഞ്ചോടു ചേര്‍ത്തനിന്നിടം കയ്യെ,
വലംകയ്യാല്‍ മൂടാം ഞാന്‍ പ്രണയപൂര്‍വ്വം
വലത്തോട്ടു ശിരസ്സല്‍പ്പംചെരിയ്ക്ക നീ ,മെല്ലെ-
ചിരിച്ചൊന്നു കടാക്ഷിക്ക ക്യാമറക്കണ്‍കളില്‍
പുറകിലെ ശുഷ്ക്കിച്ച മരങ്ങളെ മറക്കുക
വരണ്ടൊരീ കാറ്റും വേനല്‍ത്തീച്ചൂടും പൊറുക്കുക
നീറയ്ക്കാമീയിടങ്ങളെ പച്ചപ്പിന്‍ സമൃദ്ധിയാല്‍
പൂക്കളെ വിരിയിക്കാന്‍ ട്രിക്കുകള്‍ നിരവധി
ഒരേയൊരു നിമിഷത്തില്‍ പിറന്നൊരീ ഛായയാല്‍
മറയ്ക്കാം നാം മുള്ളുകള്‍ കോര്‍ത്തൊരീ ഹൃദയങ്ങള്‍
ഒരു ക്ളിക്കാല്‍പൊലിപ്പിക്കാം 'മനോജ്ഞമീ ദാമ്പത്യം '
ചുമരിന്മേല്‍ തൂക്കിടാം അതിഥികള്‍ പുകഴ്തട്ടെ.
ഇനിനമുക്കീ ഫ്രൈമില്‍ നിന്നുടനിറങ്ങിടാം
നടന്നിടാം പതിവുപോലിരുവഴിക്കൊരുപോലെ …...

Monday, 30 April 2012

അര്‍ദ്ധനാരീശ്വരന്‍



പാതിയുടല്‍ പകുത്തെടുത്ത് 
പാര്‍വ്വതിയുറങ്ങെ
പരമേശ്വരനുണര്‍ന്നു.
തിരുജടയിലൊരുവള്‍
നിലാവിന്റെ നിഴലില്‍ 
അഴലിന്റെയിരുളില്‍
പുഴയെങ്കിലുമൊഴുകാതെ
അലയൊലിമുഴക്കാതെ
ഒളിഞ്ഞിരിപ്പതോര്‍ക്കെ  
ഉറങ്ങുവാന്‍ കഴിയാതെ 
ഹിമശൈത്യമാര്‍ന്നു  
വൈരാഗിയായി.