Tuesday, 10 February 2015

ഒരിറ്റ്







പുലരി മഞ്ഞിൻതണു -
പ്പുടലാകെ  പൂശി
ജനലോരം കാത്തു നിന്നു
പദമിടറിയൊരു കാറ്റ് ...
                            തുറന്നവാറോടി  വരു -
                            കിലെന്നു നിനച്ച്
                            തൂവരുതിനിയെന്നുറച്ച്
                            പൂട്ടി മിഴിയോരം ....
രാവിൻ വാനിലൊരമ്പിളി
നേർത്തു  നേർത്തു  മേഘ -
ജാലക മറവിലൊളിച്ചു
നിൽപ്പതറികിലും...
                           പിൻതിരികില്ലെന്നുറച്ച്
                           വാതിൽ   ചാരിയിരുളിൻ
                           കൂട്ടിലായൊളിക്കിലും
                           ഇരുകണ്‍പീലിത്തടവറ-
തുറന്നൊഴുകുമീനനവിനെ
യനംഗനായലിയി-
ച്ചെടുത്തു  നീ  മറയവെ
രാവുമാത്ര , മിതു  പോൽ
ശേഷിപ്പതിനിയെന്നിൽ...






Saturday, 13 December 2014

കടൽ


                  ഓരോ തിരയും --
                          ആർത്തലച്ചു വരുന്നു ...
                          ദീർഘ വിരഹങ്ങൾക്കൊടുക്കമുള്ള
                          പുന:സമാഗമങ്ങളെന്ന പോലെ
                         

                          പിന്നെ
                          പാൽനുരകളാൽ വെറുതെ
                          തീരം നനച്ച്‌
                          തിടുക്കം നടിച്ച്
                          അകന്നു പോകുന്നു ....


                          തനിയാവർത്തനങ്ങൾ
                          മടുപ്പെന്നു മൊഴിഞ്ഞ്‌
                          നമ്മളും ......


Saturday, 28 June 2014

സ്നേഹ ബഹുമാനപ്പെട്ട കള്ളന് ......




ആദ്യമേ തന്നെ താങ്കളുടെ ജോലിയിലുള്ള  വൈദഗ്ധ്യ് ത്തേയും  ആത്മാർത്ഥ

ത്തെയും  ഞാൻ മനസ്സാ അഭിനന്ദിക്കട്ടെ ....

ഞങ്ങളുടെ  മുൻധാരണകളെയെല്ലാം   തകിടം മറിച്ചു  കൊണ്ട്  ഇത്രത്തോളം

കാര്യ ക്ഷമതയോടെ പണി തീർത്ത  വാതിലുകളും ജനലുകളും

പൂട്ടുകളുമെല്ലാം  നിക്ഷ്പ്രയാസം  കീഴടക്കി  ഈ വീടിനകത്തു കടന്ന താങ്കളുടെ

കഴിവ് അപാരം തന്നെ ....

എങ്കിലും എനിക്കുറപ്പുണ്ടായിരുന്നു.

എന്നെങ്കിലുമൊരിക്കൽ താങ്കളിതിനുള്ളിൽ കയറിപറ്റുക തന്നെ ചെയ്യുമെന്നു...

എന്റെയീ സന്ദേ ശം   വായിക്കുക തന്നെ ചെയ്യുമെന്ന് ....

അതു കൊണ്ടു  കൂടിയാണ്  താങ്കളൊരു  മലയാളി (അക്ഷരാഭ്യാസമുള്ളവൻ)

ആയിരിക്കണേ എന്ന് ഞാൻ പ്രാർഥിച്ചിരുന്നത്.

താങ്കളൊരു തമിഴനോ അതോ വായിക്കനറിയാത്തവാനോ

ആയിരുന്നുവെങ്കിൽ എന്റെയീ വാക്കുകളെല്ലാം വൃ ഥാവിലയി

പോവുകയായിരുന്നുവല്ലോ ......

ദൈവത്തിനു  നന്ദി .....!

സമയമിപ്പോൾ എത്രയായി കാണും ....?

പാതിരാവിനും പുലർക്കാലത്തിനുമിടയ്ക്കെ പ്പോഴോ  ആണ് അങ്ങയുടെ

ജോലി സമയമെന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്...

സർവ്വചരാചരങ്ങളും  നിദ്രയിലാണ്ടു കിടക്കുമ്പോഴും  പ്രവർത്തന

നിരദനാവുക അഭിനന്ദനീയം തന്നെ അല്ലെ..?

അങ്ങേക്ക് വിശക്കുന്നില്ലേ ....?

ജോലിയിലുള്ള എകാഗ്രതയാൽ ഉറക്ക ക്ഷീണം മറക്കുകയാവും അല്ലെ?

ഇതാ മേശപ്പുറത്തു വെച്ചിരിക്കുന്ന ഈ ഫ്ലാസ്ക്കിനുള്ളിൽ അങ്ങേക്ക് വേണ്ടി

ഞാൻ എലക്കായയിട്ട മധുരമുള്ള കട്ടൻ ചായയും  അതിനടുത്ത  ടിന്നിൽ

കുറച്ചു

ബിസ്കറ്റുകളു  മെടുത്തു വെച്ചിട്ടുണ്ട്....കഴിക്കാം..

ബിസ്ക്കറ്റിഷ്ടമെല്ലെങ്കിൽ....

അടുക്കളയിൽ ചോറുണ്ട് ...ഫ്രിഡ്ജിൽ വെച്ചാൽ താങ്കള്ക്കിഷ്ട്ടപെടുമോ

എന്നുറപ്പില്ലാത്തതു  കൊണ്ടും താങ്കളെത്തുമോ എന്നുറപ്പില്ലാത്തതുകൊണ്ടും

ഞാനതിൽ വെള്ളമൊഴിച്ചു  വെച്ചു പോയി.... സാരമില്ല. അടുപ്പിലെ കലത്തിൽ

ഇന്നലത്തെ മീൻ കറിയുണ്ട് ...കുടംബുളിയിട്ടു വെച്ചതാണ് താങ്കള്ക്കിഷ്ട പ്പെടും.

ക്ഷണിക്കാതെ വന്ന അതിഥി  ആതിഥേ യനും കൂടിയാവുന്നതിൽ ക്ഷമ

ചോദിച്ചുകൊണ്ട്  തുറന്നു പറയട്ടെ....

ഈ വലിയ വീട് പുറമേ കണ്ടു തെറ്റിദ്ധരിച്ച്‌ താങ്കിളിടെയൊരു

അപ പരഹരണ സാധ്യത  കണ്ടത്തിൽ കുറ്റം പറഞ്ഞിട്ടു  യാതൊരു

കാര്യവുമില്ല...

പക്ഷെ സത്യം പറയാമല്ലോ...

താങ്കൾക്കു വേണ്ടയാതൊന്നും  തന്നെ ഈ വീട്ടിലില്ല ...

പണമോ സ്വർണ്ണമോ മറ്റു വിലപ്പിടിപ്പുള്ള  വസ്തുക്കളോ  ഒന്നും ....

അതെല്ലാം ഇല്ലാത്തതു കൊണ്ടാണ്  ഈ വീടി ത്ര ത്തോളം  മോടി

പിടിപ്പിക്കനായതും...

അതിനു വേണ്ടി തെരഞ്ഞുനടന്നോ സാധനങ്ങൾ വലിച്ചുവാരിയിട്ടോ

താങ്കളുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തേണ്ടതില്ലതന്നെ...

ഈ  വലിയ വീടിലെ മൂന്നു കിടപ്പ്മുറികളിൽ ഒരെണ്ണം കട്ടില് പോലുമില്ലാതെ

ഒഴിഞ്ഞു കിടക്കുകയാണ്

ഒന്നിൽ  കുട്ടികളുടെ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും വസ്ത്രങ്ങളു  മാണ് ....

ഈ ഹാളി നപ്പുറത്തെ കിടപ്പു മുറിയുടെ ചുമരലമാരകൾ   മാത്രമേ താങ്കൾക്ക്

പരിശോധിക്കാൻ തോന്നാൻ സാധ്യതയുള്ളൂ...അതിൽ തന്നെ മുകൾ ഭാഗത്തെ

നാലു തട്ടുകളിൽ ഞങ്ങളുടെ വസ്ത്രങ്ങളാണ്....

ഇടതു ഭാഗത്ത്‌ മൂടിയില്ലത്തൊരു നീല പ്ലാസ്റ്റിക് പാത്രത്തിലിരിക്കുന്ന മാലയും

വളകളും സ്വർണ്ണമെന്നു കരുതി  അബദ്ധത്തിൽ പോലും എടുത്തു

പോയേക്കരു തേ ....

അത് വിൽക്കാനോ പണയം വെക്കാനോ ശ്രമിച്ച്  താങ്കൾ

പിടിക്കപ്പെടുകയാണെങ്കിൽ  അതിന്റെ നാണക്കേട്‌ ഞങ്ങൾക്കും

കൂടിയാണല്ലോ...

താഴത്തെ തട്ടിലെ കള്ളറയിൽ പണമോ വീടിന്റെ ആധാരമോ പോലും ഇല്ല...

അതെല്ലാം ബാങ്കിൽ പണയത്തിലാണ് ..

ആകെയുള്ളത് റേഷൻകാർഡ് ,ആധാർകാർഡ്‌ ,വോട്ടേ ഴ്സ്  ഐ. ഡി  കാർഡ്‌

തുടങ്ങി  താങ്കൾക്ക്    ഉപയോഗിക്കാനാവാത്ത വസ്തുക്കളാണ്..

അതിനൊന്നും കേടുവരുത്തരുതേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു...

അവയ്ക്കു  താഴെ മഞ്ഞ നിറത്തിലുള്ളോരു  കവറിനുള്ളിൽ   പ്രത്യേ

കമായി  പൊതിഞ്ഞു  വെച്ചൊരു  കവറിൽ  കുറെ കത്തുകളുണ്ട്...

"കൊച്ചു കള്ളാ  ...." എന്ന സംബോധനയോടെ  എഴുതപ്പെട്ട ആ കത്തുകളൊന്നും

താങ്കൾ ക്കുള്ളതല്ലെന്നും  അതെല്ലാം വളരെ സ്വകാര്യമായ ഒരു പ്രണയ

കാലത്തിന്റെ തിരു ശേഷിപ്പുകളാനെന്നും അവ താങ്കൾ ക്കുള്ള താണെന്നു

കരുതി എടുത്തു കൊണ്ടു പോകെരുതെന്നും ഒർ മ്മിപ്പിക്കട്ടെ....

ഹാങ്ങറിൽ  തൂങ്ങി ക്കിടക്കുന്ന ഷർട്ടു കൾ  താങ്കൾക്കു പാകമാകാൻ  സാധ്യത

യുണ്ടെങ്കിൽ ഇട്ടു നോക്കിയ ശേഷം  മാത്രം  (ഒന്നോ  രണ്ടോ  എണ്ണം) താങ്കൾക്ക്

എടുക്കാവുന്നതാണ്..ഫർണ്ണീച്ചറു കളൊന്നും താങ്കൾക്ക്

ആവശ്യമുണ്ടാകില്ലെന്നും വിശ്വസിക്കട്ടെ ,,,

കാരണം അതുകൊണ്ട് പോകാനുള്ള വാഹന സൗകര്യവും തൊഴിലാളികളും

ഈ പാതിരാവിൽ താങ്കൾക്കു സംഘടിപ്പിക്കാൻ ബുദ്ധിമുട്ടായിരിക്കുമല്ലോ ....

അതുകൊണ്ടു  കൂടിയാണ്  എല്ലാം തുറഞ്ഞു പറഞ്ഞ്  ഞാനീ കത്തെഴുതി

വെക്കാൻ തീരുമാനിച്ചത് ....

ഈ കുറി പ്പിനടുത്ത് തന്നെ താങ്കൾക്ക്  വായിക്കുന്നതിനു വേണ്ടി ഞാനൊരു

പുസ്തകം വെച്ചിട്ടുള്ളത്‌ കാണുന്നില്ലെ ...

മണിയൻപിള്ള  എന്ന പ്രശസ്തനായൊരു കള്ളന്റെ 'തസ്കരൻ ' എന്ന ആത്മ

കഥ വായിച്ചാൽ താങ്കൾക്ക് പ്രയോജനപ്രദമായെക്കാവുന്ന ആ

പുസ്തകത്തിന്റെ വലുപ്പം കൂടുതലായതു കൊണ്ടാണ് താങ്കൾക്കു  ഞാൻ

കട്ടൻ ചായയും ബിസ്കറ്റും കരുതി വെച്ചത് ....

ഉറക്കം വരുന്നു ണ്ടെങ്കിൽ അല്പം വിശ്രമിച്ചോ ളു ....അതോ

പണവും,സ്വർണ്ണവും കിട്ടാത്ത നിരാശയിൽ തിരികെ പോകാനാണ് ഉദേശ്യ

മെങ്കിൽ അതും ആവാം.

താങ്കൾ വായിക്കനിഷ്ടമുള്ള ആളാണെങ്കിൽ ആ പുസ്തകം എന്റെ ഓർമ്മ

ക്കുവേണ്ടി ....താങ്കൾക്കുള്ള  എന്റെ സ്നേഹോപഹാരമായി സ്വീകരിച്ചു

കൊണ്ട് പോകാവുന്നതാണ്.

തീർച്ചയായും താങ്കളൊരു സഹൃദയനാണെന്ന് എന്റെ മനസ്സ് പറയുന്നു

അതുകൊണ്ടാണല്ലോ  ഇത്രയും വായിക്കാൻ താങ്കൾ ക്ഷമ കാണിച്ചത്  എനിക്ക്

താങ്കളെ പരിചയപ്പെടാൻ ആഗ്രഹമുണ്ട് ....

തൊട്ടടുത്ത വീട്ടിൽ  ഞാനുണ്ട്...

ഭർത്താവ് ജോലി സംബന്ധമായി ദൂരെയൊരിടത്ത് പോയത് കൊണ്ട് ഞാനും

മക്കളും അപ്പുറത്തെ വീട്ടിലാണുറങ്ങുന്നത് ...

ഒരു കള്ളനു വേണ്ട യാതൊരു ആഭരണവുമില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ

ജനല തുറന്നിട്ടുണ്ടായിരിക്കും താങ്കളവിടെ  വരികയാണെങ്കിൽ നമുക്ക്

പരിചയപ്പെടാമല്ലോ ...ഒരു കള്ളനുമായി സൗഹൃദ മുണ്ടാക്കുക ജീവിതത്തിൽ

വളരെ പ്രയോജനപ്രദമായിരിക്കുമെന്നു എവിടെയോ പണ്ടൊരിക്കൽ ഞാൻ

വായിച്ചതോർക്കുന്നു...

ക്ഷമാ പ്പൂർവ്വം ഇത്രയും വായിക്കാൻ സന്മനസ്സു കാണിച്ച അങ്ങേക്ക്‌ നന്ദി....

ഒരു കാര്യം കൂടി പറയുവാനുണ്ട്....

ലോണെടുത്തും കടം വാങ്ങിയും പണയം വെച്ചും ഒരുപാടു കഷടപെട്ടു

ഞങ്ങളുണ്ടാക്കിയ ഈ വീടിന്റെ പൂട്ടുകളുടെയും, വാതിലിന്റെയും

നവീകരണത്തിന് വേണ്ടി ഇനിയീ വീട്ടിൽ  പണയം വെക്കാനൊരു തരിപൊന്നു

പോലും ശേഷിക്കതുകൊണ്ട് താങ്കളുടെ കാരുണ്യത്താൽ വല്ലതും വെച്ചിട്ടു

പോകണമെന്നു താഴ്മയോടെ അപേക്ഷിക്കുന്നു...

                                                                                                 വിശ്വസ്തതയോടെ ...
                                                                                                                 
                                                                                                                 ഗൃഹ നാഥ .....

Friday, 15 November 2013

മീനുകൾ

വലയിലാണു നാം;കരുതിയിരിക്കുക
ചെറുതനക്കവുമീവലയുയർത്തിടും
തിരയിളക്കവും വെണ്‍നുര ചിതറലും
പാർത്തു കണ്‍കൾ കരയ്ക്കിരിക്കുന്നിതാ

ഹരിതമാകെപ്പടർന്നൊരീ തീരത്തു
കൊടിയ സ്വർത്ഥരായ് വന്നണഞ്ഞീടുവോർ  
പുഴ,യൊഴുക്കു,മീ തെന്നലും കാണുമോ?
ഉയിർ പിടയ്ക്കുന്ന നോവറിഞ്ഞീടുമോ?

ഇവിടെ നാം രണ്ടു മീനുകൾ പുഴയിലെ
ചെറുതു ജീവിതഭാരം തുഴയുവോർ
കുനുചിറകിനാൽ വീശിയൊഴുക്കിന്റെ -
യെതിരിലാഴം തിരഞ്ഞു പോകുന്നവർ


മണിയൊളിപ്പിച്ച ചിപ്പിതന്നുള്ളിലെ
പെരിയ നോവിന്റെ നീറ്റലറിയുവോർ
കൊടിയ വേനലും വർഷവും കാറ്റിന്റെ-
യലയിളക്കവും തൊട്ടറിഞ്ഞീടുവോർ


വിധി വിരിച്ചിട്ട വലയിലെ കണ്ണികൾ
മുകളിൽ മേലാപ്പു തീർത്തതറിഞ്ഞുവോ
ഇനിയുയർത്തിടാംനമ്മളെ കരയിലേ-
ക്കെറിയുവാനിനി വൈകില്ല നേരമായ്


കരയുവാനില്ല കണ്ണുനീർ;നീരിൽ നീ-
ന്നുയരുവാനിനി തെല്ലില്ല താമസം
പിടയുമുള്ളാലെ കണ്ണുകൾ പൂട്ടി നാം
ഇരു ചിറകിനാൽ തമ്മിൽ പുണർന്നിടാം.






Sunday, 10 November 2013

ഒളിഞ്ഞിരിപ്പവൾ

ഉറക്കമാണവൾ...
ഉള്ളിൽ....
കടൽക്കിടക്കയിൽ...
കയ്യി -
ലടച്ച പുസ്തകം
നെഞ്ചിൽ പുണർന്നു
കണ്‍പൂട്ടി .
നിറങ്ങളേഴും ചേർ -
ന്നലിഞ്ഞൊരുൾപ്പൂവിൽ
മാനമൊളിഞ്ഞു നോക്കാതെ
വിടർന്ന പീലികൾ
അടുക്കളയ്ക്കക -
മെരിഞ്ഞു തീരുമ്പോൾ...
അലക്കു കല്ലിന്മേൽ
വെളുത്തു പിഞ്ഞുമ്പോൾ ...
തിടുക്കമാർന്നെങ്ങും
പിടഞ്ഞു പായുമ്പോൾ ..        
ഇടയ്ക്കു ഞാനെന്നിൽ
തിരഞ്ഞു ചെല്ലുന്നു .
ഉറക്കമാണവളുള്ളിൽ
കനൽക്കിടക്കയിൽ ...
ഉണർത്തിടായ്ക നീ
മൃദുസ്വനങ്ങളാൽ ....


 

Tuesday, 5 November 2013

പിണക്കം

      

തിരിഞ്ഞാണു കിടപ്പേ-
റെ ചെരിഞ്ഞാണുറക്കം
തമ്മിൽ കലരാതെ
കലഹിച്ചു പിടയുമുള്ളാൽ...
     തുലാവർഷം ജനൽപ്പാളി
     യുലയ്കിലുമിടിവെട്ടിൽ
     ദിഗന്തങ്ങൾ നടുക്കത്താൽ
     വിറയ്ക്കിലും തിരിഞ്ഞില്ല ഞാ-
     'നൊന്നു വിളിച്ചൂടേ'..'യവൾ -
     ക്കെന്നെ പുണർന്നൂടേ...'
     യുള്ളിലെ പരിഭവം ...
കോലായിലയക്കോലി-
ലുണങ്ങാതെ കിടപ്പുണ്ടാം
പരസ്പരം തൊടായ്കിലു
മുടൽ മൂടി മറയ്ക്കുന്ന പലവർണ്ണ
തുണിത്തരം നമ്മെപ്പോൽ...
      ഇരുട്ടിൽ  നീയുറങ്ങാതെ.. നനയുമീ
      കവിൾത്തടമറിയാതെ....
      തണുപ്പിൽ നാമലിയാതെ.. യാമങ്ങൾ
      കഴിഞ്ഞു രാവെരിയവേ ... 
ഇരുട്ടിലീ..തണുപ്പിലീ..
മഴയിലീ..കാറ്റിൽ...
പുലരി വന്നുണർത്തെ
കിടപ്പു ഞാനെവിടെ..!
        തണുക്കാതെ പുണർന്നൊരീ
        കരങ്ങളിൽ മുഖം ചേർത്തു
        പുലരുവാൻ മടിച്ചു ഞാൻ....!
        നെഞ്ചിലെയിളം ചൂടിൽ
        കവിൾ  ചേർത്തു
        പിരിയുവാൻ മടിച്ച ഞാൻ...!
കോലായിൽ കിടപ്പുണ്ടാമിതുപോലെ
തുലാക്കാറ്റിൽ ; പരസ്പരം
തൊടാതെ ഞാൻ വിരിച്ചിട്ട
തണുപ്പോലുമുടുപ്പുകൾ
പിണങ്ങിയുമിണങ്ങിയും
വിധി തീർത്ത ചരടിന്മേൽ
ഓമനേ ,നമ്മെപ്പോലെ -
യിതുപോലെയിതുപോലെ

Tuesday, 3 September 2013

വെറുമൊരു കുയിൽപ്പാട്ടിനപ്പുറം

പുലർകാലേ...
ജനൽവിടവിലൂടെ
അവ്യക്തമധുരമായെന്നെ
വിളിച്ചതെന്തിനായിരുന്നു ...?
       പിടഞ്ഞുണർന്നു നോക്കുമ്പോൾ
        കണ്ടതില്ല...
        കിഴക്കൻ മാനത്ത്
        കണ്ണിറുക്കി കാട്ടുന്ന ഒറ്റ നക്ഷത്രവും
        ഇലനിഴലനക്കങ്ങളുമല്ലാതെ...
മുറ്റമടിക്കുന്നേരം വീണ്ടുമതാ
തേന്മാവിൻ തളിർമൃദുലതയ്കപ്പുറം
 ഇലഞ്ഞിയുടെ  കടുംപച്ചയ്കുള്ളിൽ
 നിന്റെ ചിറകനക്കം ...
 മറുവിളി കാതോർത്തുള്ള
 പിടച്ചിലുകൾ ...
        അടുക്കളയ്കകമേ
        രുചിക്കൂടു മെനഞ്ഞിരിപ്പവൾക്കു
        പറന്നു വരാനാകുന്നില്ല
        മറുവാക്കുമൊഴിയാതെ
        ഉൾച്ചിറകൊതുക്കിയിരിപ്പതെങ്കിലും
അറിയുന്നുണ്ട് ...
നേർത്ത ചിറകൊച്ച ...
പിടയ്ക്കും മിഴിമുന ...
        ഒടുവിൽ
        എന്റെയുള്ളിലെ
         പഞ്ചമം കേൾക്കാതെ ...
         വാസന്തമറിയാതെ
         അകന്നകന്നു പോകുന്ന
         നിന്റെ പരിഭവങ്ങൾ ...
എന്നിട്ടുമെന്റെയാണ്‍കിളീ
 പിൻവിളി വിളിയ്കാൻ പോലും
 ഇവൾക്കാകുന്നീലല്ലോ....

Friday, 12 July 2013

തട്ടം

ചെറുപ്പത്തിലിത്
തീരെ  അനുസരണകെട്ടതായിരുന്നു.
കാറ്റിനെക്കാൾ  കുസൃതി
ഓരോ നിമിഷവും
ദാ...  ഞാൻ നിന്റെ തലയിൽ നിന്ന്
പറന്നു പോകുമെന്ന് പേടിപ്പിച്ച്‌ .....

                  അന്ന്
                  എന്തെല്ലാമാണ്
                  ഞാനതിലൊളിപ്പിച്ചുവെച്ചത്...?
                  അഴിമുഖത്തെ  കാറ്റ്...
                  മുറ്റത്തെ  ആദ്യത്തെറോസാപ്പു...
                  പുലരിയിലേക്ക് വീണ  ഇലഞ്ഞിപ്പൂക്കൾ ....
                  ചെമ്പരത്തിപ്പൂവിട്ട വെളിച്ചെണ്ണ മണം ...
വളരുന്തോറും
അതെന്റെ തലയിൽ ...
കഴുത്തിൽ...
മുറുകിക്കൊണ്ടേയിരുന്നു ....
മുറിച്ചു മാറ്റാനാവാത്ത
ഒരവയവം പോലെ...
                കുളിനനവു  മാറും മുൻപേ
                മുടിയിഴകളെ ബന്ധനത്തിലാക്കി
                നെറ്റിയിലേക്കിറക്കി
                കവിളുകളോടു  ചേർത്ത്
                കണ്‍പാതി പോലും മറച്ച്
                കഴുത്തിൽ  മുറുകെ  ചുറ്റി
                ഞാനെന്നെ
                ഒളിപ്പിച്ചു  വെക്കുന്നു
അഴിച്ചെടുത്താകാശങ്ങളിലേക്ക്
പറപ്പിച്ചു കളയാൻ തോന്നിയിട്ടുപോലും.

Thursday, 13 December 2012

പിന്നെയാര് ?

ഉണ്ട് ....
ഇതിനുമപ്പുറത്താണ് ...
ജാലകങ്ങളടച്ചു തഴുതിട്ട
ഈയിരുള്‍മുറിക്കുമപ്പുറത്തുനിന്നുമെങ്ങൊ...

മെല്ലെ....
കാറ്റിലലച്ചെത്തുന്നുണ്ട് ....
കരിങ്കല്‍ച്ചുമരുകളതിരിട്ടൊരീ...
വീടിന്നുമപ്പുറത്തു നിന്നാണ് ...

വയലോരം ...
പൂത്തുവിടരുന്നുണ്ടാകെ-
ത്തണുതണുപ്പോളവിടര്‍ത്തി....
മുള്‍ക്കാട്ടില്‍ പൂനിലാവേറ്റുലയുന്നുണ്ട് ...

കാറ്റ് ...
പൂമണമേന്തി...
കന്മതില്‍ച്ചുമരിരുള്‍ താണ്ടി...
മുറിക്കകം കവിള്‍തൊട്ടു വിളിച്ചുണര്‍ത്തെ .....

ഇവള്‍...

പിടഞ്ഞുണര്‍ന്ന് ...

ജനല്‍ തുറന്നകലേക്കു മിഴിയോര്‍ക്കവെ ...

ഇല്ല... നിലാവോലും കൈതപ്പൂ;വിരുളല്ലാതെ.....

Monday, 19 November 2012

'എഴുതപ്പെടാത്തവള്‍ക്ക് '

വസന്തം
ഉപവനങ്ങളിലാകെ
വര്‍ണ്ണച്ചിറകുകള്‍ വീശി
പറന്നു നടന്നപ്പോള്‍ 
പിച്ചവെച്ചവളെ
കൈ പിടിച്ചു നടത്തിയത്
നിന്റെ വിരലുകളായിരുന്നു.....

ഒറ്റവരികൌതുകങ്ങള്‍
തീരത്തു  കോറിയിട്ടപ്പോള്‍
വെണ്‍നുരകളാല്‍ തിരുത്തിയെഴുതിയത്
നിന്റെയലകളായിരുന്നു ….

നികുന്ജത്തിന്റെ നിഗൂഢതയില്‍
പച്ചില മണങ്ങള്‍ക്കിടയില്‍
മാനം കാണാപ്പീലികളേകി
ഗന്ധര്‍വ്വനായതും  നീയായിരുന്നു …

വര്‍ഷം വാരി ചൊരിഞ്ഞ
ഇലഞ്ഞിപ്പൂമഴ നനഞ്ഞ്
നമ്മളൊരു പുഴയായൊഴുകി
തീരങ്ങളെപ്പുല്‍കി....

വേനല്‍ ക്രൗര്യം
പച്ചപ്പ്‌ മായ്ച്
വെന്തുരുകിയപ്പോള്‍
നിന്നോടൊത്ത്
മേഘങ്ങളിലലഞ്ഞവള്‍ ഞാന്‍ ….

ഇരുളിലേക്ക് തുറന്നിട്ട
ജാലകങ്ങളിലൂടെ വന്ന്
എന്റെ കണ്ണുകളിലെ
നഷ്ടങ്ങള്‍ മായ്ച്ചതും
കുന്നിന്‍ചെരുവിലെ ഒറ്റനക്ഷത്രമായി
തുണയായി തെളിഞ്ഞതും നീ ….

ഇന്നീ മഞ്ഞുകാറ്റില്‍
ഇല പൊഴിഞ്ഞ മരങ്ങള്‍ക്കിടയില്‍
ഉണങ്ങിയ ശിഖരങ്ങളോടെ
വരണ്ട ശൂന്യതയിലേക്ക് നോക്കി
അതിതീവ്രമായ നഷ്ടബോധത്തോടെ
വിഹ്വലതയോടെ ..ചോദിക്കട്ടെ
"കവിതേ..നീയെവിടെ ?"

Tuesday, 14 August 2012

ക്യൂരിയോസിറ്റി

പുലര്‍വേള ...
ചാരു കസേരയിലലസം  നീ
കടുപ്പമേറും കട്ടനും
പത്രവും നുണഞ്ഞിരിക്കവേ
വിടരുമത്ഭുതമുച്ചത്തില്‍
'ചൊവ്വയിലുമെത്തി യന്ത്രങ്ങള്‍ !'

 ചാരേ കുറുകി നില്‍ക്കും ബാല്യ -
മേറും കുതുകാല്‍ സംശയത്താല്‍
ചോദ്യങ്ങളായലയടിക്കെ പത്ര -
താളില്‍ മുഴുകി നീ സത്വരം .
കേള്‍ക്കാമെനിക്കുത്തരങ്ങളെ-
ന്നടുക്കളത്തിരക്കിലുമിടയ്കിടെ ...

"ഇനിയാ യന്ത്രക്കൈകള്‍
പൊടിക്കും മണ്ണു ,പാറകള്‍  
 നിലയ്ക്കാതോടും   സമയത്തെ
പകുത്തു രാപ്പകലളന്നിടും
വരണ്ട മണ്ണിന്നാഴത്തില്‍
വൃഥാ തേടുമൊരു നിസ്വനം
ശതകോടിവര്‍ഷങ്ങള്‍ നീ -
രറ്റാണ്  കിടപ്പെങ്കിലും ..
മകളേ, യിതു നമ്മള്‍ തന്‍ ജയം
വെല്ലാമേതു ഗ്രഹത്തെയും"

 ചെവിയോര്‍ക്കെ , ചിരിയെന്നുള്ളിന്‍
കലത്തില്‍ തിളച്ചു തൂവുന്നു .
യുഗങ്ങളെത്ര  നീ തിരഞ്ഞാലും
അധരമുദ്രകള്‍ പകുത്താലും
അറിയുമോ സഖേ നിന്‍ ചാരേ
കരവലയത്തിലാണെങ്കിലും
വിദൂരവ്യോമങ്ങളകം  പേറും
ചൊവ്വാ സഖിതന്നുള്‍ത്തടം ?

Monday, 23 July 2012

ഒററസ്നാപ്പിൽ (ഒതുങ്ങില്ലയൊന്നും....)



സഖീ, നീ വന്നെന്റെയരികില്‍ നില്‍ക്കൂ
ഇടം കയ്യാല്‍ ഞാന്‍ നിന്റെയുടല്‍ ചേര്‍ത്തു നിര്‍ത്തിടാം
എന്റെയീ നെഞ്ചോടു ചേര്‍ത്തനിന്നിടം കയ്യെ,
വലംകയ്യാല്‍ മൂടാം ഞാന്‍ പ്രണയപൂര്‍വ്വം
വലത്തോട്ടു ശിരസ്സല്‍പ്പംചെരിയ്ക്ക നീ ,മെല്ലെ-
ചിരിച്ചൊന്നു കടാക്ഷിക്ക ക്യാമറക്കണ്‍കളില്‍
പുറകിലെ ശുഷ്ക്കിച്ച മരങ്ങളെ മറക്കുക
വരണ്ടൊരീ കാറ്റും വേനല്‍ത്തീച്ചൂടും പൊറുക്കുക
നീറയ്ക്കാമീയിടങ്ങളെ പച്ചപ്പിന്‍ സമൃദ്ധിയാല്‍
പൂക്കളെ വിരിയിക്കാന്‍ ട്രിക്കുകള്‍ നിരവധി
ഒരേയൊരു നിമിഷത്തില്‍ പിറന്നൊരീ ഛായയാല്‍
മറയ്ക്കാം നാം മുള്ളുകള്‍ കോര്‍ത്തൊരീ ഹൃദയങ്ങള്‍
ഒരു ക്ളിക്കാല്‍പൊലിപ്പിക്കാം 'മനോജ്ഞമീ ദാമ്പത്യം '
ചുമരിന്മേല്‍ തൂക്കിടാം അതിഥികള്‍ പുകഴ്തട്ടെ.
ഇനിനമുക്കീ ഫ്രൈമില്‍ നിന്നുടനിറങ്ങിടാം
നടന്നിടാം പതിവുപോലിരുവഴിക്കൊരുപോലെ …...

Monday, 30 April 2012

അര്‍ദ്ധനാരീശ്വരന്‍



പാതിയുടല്‍ പകുത്തെടുത്ത് 
പാര്‍വ്വതിയുറങ്ങെ
പരമേശ്വരനുണര്‍ന്നു.
തിരുജടയിലൊരുവള്‍
നിലാവിന്റെ നിഴലില്‍ 
അഴലിന്റെയിരുളില്‍
പുഴയെങ്കിലുമൊഴുകാതെ
അലയൊലിമുഴക്കാതെ
ഒളിഞ്ഞിരിപ്പതോര്‍ക്കെ  
ഉറങ്ങുവാന്‍ കഴിയാതെ 
ഹിമശൈത്യമാര്‍ന്നു  
വൈരാഗിയായി.

Wednesday, 18 April 2012

മുളന്തണ്ട്


 തുളുമ്പാതെ തെല്ലും തുളുമ്പാതെ
മണ്‍കുടം ചുമന്നലയുന്നിവള്‍...
മണല്‍ക്കാറ്റു  വീശുമ്പൊളിടറും കഴല്‍നീട്ടി
യകലേക്കിരുള്‍ക്കൂട്ടിനറയിലേക്ക്...
             പലരും പറഞ്ഞ'തില്‍ വിഷമാണു
, നീ
             ചെന്നു തൊടുകിലോ കൈ പൊള്ളി
             യകലും മനം നൊന്തു പിടയും
             ഘനനീല വര്‍ണ്ണം  പരത്തി കൊടും ക്രൂര
             നവിടെയാഴത്തില്‍ കിടപ്പൂ ..'
             'പ്രണയമൊരു കാളിന്ദിയരുതു  നീ ചെല്ലുവാന്‍

             മണ്‍കുടം ദൂരെക്കളഞ്ഞു  പോകൂ..'
             ചേലാഞ്ച
ലം  കോര്‍ത്തു പിന്നോട്ടുലച്ചിടും
             മുള്ളുകള്‍ വാക്കിന്‍ കറുത്ത നോട്ടം.   
             പിന്തിരിഞ്ഞെങ്ങനെ പോകുവാനൊരു മുളം
             തണ്ടെന്റെ  വഴിയില്‍ പ്രിയം നിറയ്ക്കെ...?
             ഒരു മാത്ര,യൊരുനോട്ട,മൊരുവാക്കു ചൊല്ലി നീ
             യിവിടെ മരുപ്പച്ച
തീര്‍ത്തിരിക്കെ...?

തുളുമ്പാതെ തെല്ലും  തുളുമ്പാതെ
മനമിതും ചുമന്നലയുന്നിവള്‍...
ഇതിനുള്ളിലവര്‍ പറയുമഴലിന്റെ നിഴലല്ല
ഹരിതനീലം നിറയുമെന്റെ യമുന!




Wednesday, 28 March 2012

അടിച്ചു വാരുമ്പോള്‍ ..

വെളുപ്പാന്‍  കാലം .
കുറ്റിച്ചൂലുകൊണ്ട്
മുറ്റത്ത്‌
എണ്ണമറ്റ മഴവില്‍ചിത്രങ്ങള്‍ 
തീര്‍ത്തു കൊണ്ടൊരുവള്‍
എന്തൊക്കെയാണ് 
മായ്ച്ചു കളയുന്നത് ?
വൃക്ഷങ്ങളുടെ 
നഷ്ടസ്വപ്നയിലകള്‍ ...
ധാര്‍ഷ്ട്യം നിറഞ്ഞ 
അമര്‍ത്തിയ ചെരിപ്പടയാളങ്ങള്‍ ...
ഓടിക്കളിച്ചു തളര്‍ന്ന 
പിഞ്ചുകാലടികള്‍...
ചുട്ടുവെച്ചുടഞ്ഞുപോയ
മണ്ണപ്പങ്ങള്‍...
ചിരി ,കണ്ണുനീര്‍ ,നിസ്സംഗത   
മണ്ണിലൊതുങ്ങാത്ത     
മായ്ച്ചാലും മായാത്ത 
തനിയാവര്‍ത്തനങ്ങള്‍ ...

Wednesday, 14 March 2012

മുണ്ട്

പ്രിയതമാ നിന -
ക്കെത്രയോ ചേര്‍ച്ച,യീ
ഖദര്‍ മുണ്ടുതന്നെ ! 
               ആഢ്യത്വം  വഴിയുമീ  
               ഖദര്‍ മുണ്ടിന്‍ വെളുപ്പി-
               ലൊന്നൊളിപ്പിക്കാം ഹിംസയും 
               ഗാന്ധി ശിഷ്യ നാട്യവും 
               നിനക്കു  സ്വന്തം.
'പാന്റ്സാണു  സുഖപ്രദം'
സായിപ്പിന്‍ മൊഴി 
വിശ്വസിക്കേണ്ട നീ .
           മടക്കിക്കുത്തി 'യാരെടാ'-
           യെന്നാണത്തം  ഭാവിക്കാന്‍;
           തണുപ്പിലൊന്നഴിച്ചാകെ 
           പുതച്ചൊന്നുറങ്ങുവാന്‍ 
           പോരുമീ മുണ്ടൊന്നു മാത്രം.
അലക്കിയുണക്കി
വെണ്മ പുതുക്കി
തേച്ചുലയാതെ 
നിനക്കു നീട്ടുമീ മുണ്ടു
നീ തന്നെയെനിക്കും!
                  അതുകൊണ്ടല്ലേ....,
വായടച്ചു
കലിയൊതുക്കി -
യലക്കു കല്ലില്‍
ദേഷ്യം തീര്‍ത്ത്
കഴുത്താണെന്നുറപ്പിച്ചു
പിഴിഞ്ഞാകെ കുടഞ്ഞിട്ടും
ചൂടില്‍ വെണ്മ നീറ്റിയിട്ടും
വെയിലത്തു  പൊള്ളിച്ചിട്ടും
പോരാതെ പിന്നെയും 
തേപ്പുപെട്ടി ചൂടാക്കി 
പൊള്ളിച്ചു നിവര്‍ത്തുന്നു 
ചുളിവുകള്‍ പിന്നെയും.



           



Sunday, 12 February 2012

സംസ്കാരം


പുതുവസ്ത്രമണിഞ്ഞ്  വാച്ച് ,കണ്ണട,ഷൂ  ഇത്യാദി വസ്തുക്കളോടെ പെട്ടിയിലാക്കിയ  പ്രിയതമനെ  കല്ലറയിലേക്കെടുക്കുന്നേരം പെട്ടെന്നവള്‍ പറഞ്ഞു: “നിര്‍ത്തൂ...ഒരുനിമിഷം...”
അതിശീഘ്രം വീട്ടില്‍ പോയെത്തിയ അവള്‍ അവന്റെ തണുത്തുമരവിച്ച  കൈകള്‍ക്കുള്ളില്‍ നിന്ന്  കുരിശെടുത്തുമാറ്റി നെഞ്ചില്‍ ലാപ്ടോപ് വെച്ചുകൊടുത്തു....
ഫേസ് ബുക്കില്‍ പുതുതായി  അപ്‌ലോഡ്‌  ചെയ്ത  ; ശവപ്പെട്ടിയില്‍  നീണ്ടു  നിവര്‍ന്നു കിടക്കുന്ന അവന്റെ പുതുരൂപത്തോടെ.....  
അനന്തരം വലം  കയ്യില്‍ സ്മാര്‍ട്ട്  ഫോണും  ഇടം കയ്യില്‍  ഐപോഡും  ചെവികളില്‍  ഇയര്‍ഫോണും വെച്ചുകൊടുത്ത്‌ ...നെറ്റിയില്‍ അന്ത്യ  ചുംബനവും നല്‍കി പതിവ്രതയായ അവളവനെ  മന:സമാധാനത്തോടെ യാത്രയാക്കി   ....

Wednesday, 8 February 2012

ഇലമുളച്ചി

വാടി ഞെട്ടറ്റുവീണിടുംമുമ്പീമനം 
കീറിനുറുക്കിയഞ്ചാറു കഷ്ണമായ്  
പാഴിരുട്ടില്‍ വലിച്ചെറിഞ്ഞെങ്കിലും  
വീണതൊക്കെനിന്‍ഹൃത്തിന്‍തടത്തിലും
ആര്‍ദ്രമൌനത്തണുപ്പിലുമാകയാല്‍   
നോക്കുകെത്രയോ പാഴ്ക്കിനാക്കളീ 
നേര്‍ത്തനോവില്‍ കുരുന്നില നീട്ടുന്നു    
ഉള്ളിലാകെപ്പടര്‍ന്നിടും വേരിനാല്‍   ...

Friday, 3 February 2012

ഓറഞ്ചു സൂര്യന്‍

മകരമാസ തീരം .
സായാഹ്നം  തണുപ്പോടെ  വന്നു
പൊതിയുമ്പോള്‍,
എനിയ്ക്കു  മുന്‍പില്‍
അസ്തമിക്കാനൊരുങ്ങുന്ന
ഓറഞ്ചു  സൂര്യന്‍ .
കാറ്റിന്റെ അധരങ്ങള്‍
മുദ്രിതമാക്കപ്പെട്ടിരിക്കുന്നു .
മഴ  വിഹ്വലതയോടെ
എവിടെയോ പോയി 
മറഞ്ഞിരിക്കുന്നു.
അനന്തതയിലേക്ക് നീളുന്ന
അസ്വസ്ഥമായ കടല്‍ .
പട്ടം പറത്തി  മതി വന്ന കുട്ടികള്‍
മണല്ക്കൊട്ടാരങ്ങള്‍ക്ക്  മുകളിലൂടെ ...
മൂകസാക്ഷികളായ ചൂള മരങ്ങള്‍  ....
നീയെവിടെയാണ്  ..?
കുന്നിന്‍ മുകളിലോ ...
പാടവരമ്പത്തോ ....
ഏതു ഹരിത നീലിമയിലാണ്
നിന്റെ സൂര്യനസ്തമിക്കുന്നത് ?
ആകാശം കാരുണ്യത്തോടെ
നമ്മെ നോക്കുന്നു .
ഇരുള്‍
എല്ലാം ഉള്ളിലൊതുക്കുന്നു ...
'ജീവിതത്തിന്റെ പകുതിയും
ഇരുട്ടിലാണ്  നാം  '
നിന്റെ വാക്കുകള്‍ 
അകലങ്ങളില്‍ നിന്നെന്നെ
തേടി വരുന്നു .....
ചേക്കേറാനിടമില്ലാതെ 
ഉള്ളിലൊരു നിലവിളി
ചിറകൊതുക്കി
ശബ്ദമില്ലാതടങ്ങുന്നു ...

Tuesday, 24 January 2012

മാര്‍ജ്ജാരം

  
പ്രണയമൊരു പൂച്ചയാണ് .
നനുത്ത കാലടികളോടെ വന്ന്
തൊട്ടുരുമ്മി നിന്ന്
എന്നെയൊന്നോമനിക്കൂ 
എന്ന്  കെഞ്ചുന്നവന്‍.
മടിയിലിരുത്തി 
തലോടാനാവുന്ന   
മിനുത്ത പതുപതുപ്പ്...
കീഴ്ത്താടി  ചൊറിയാനും
നെറ്റിയില്‍ തലോടാനും 
കണ്ണടച്ച് കിടക്കും 
കുറുമ്പന്‍...
കിനാവിന്നിരുളില്‍  
തിളങ്ങുന്ന പച്ചക്കണ്ണുകളോടെ 
വന്നു പ്രലോഭിപ്പിക്കുമവന്‍...
ചിലപ്പോള്‍,
തുറന്നിട്ട  ജാലകങ്ങളിലൂടെ 
പതുങ്ങി വന്ന്
പുതപ്പിനുള്ളില്‍ നൂണുകയറി
ചൂടുപറ്റി കിടന്നുറങ്ങിക്കളയും ...
            സൂക്ഷിക്കുക !
            പ്രണയമൊരു മാര്‍ജ്ജാരനാണ് .
            നീണ്ട മീശക്കു താഴെ
            കുഞ്ഞരിപ്പല്ലുകള്‍ക്കരികെ 
            കൂര്‍ത്ത കോമ്പല്ലുളുണ്ട്... 
            പൂമൊട്ടുപോലുള്ള
            വിരലുകള്‍ക്കിടയില്‍
            എപ്പോള്‍ വേണമെങ്കിലും
            പുറത്തെടുക്കാനാവുന്ന  
            മൂര്‍ച്ചയുള്ള നഖങ്ങളുണ്ടതിന്...
            ഓര്‍ക്കുക!
            പൂച്ചയൊരു മാംസഭുക്കാണ്.