Thursday 24 November 2011

പുഴയോര്‍മ്മകള്‍ - ഭാഗം 1

വിദൂരങ്ങളില്‍ വെച്ചു പരിചിതമാകുന്ന പുതു സൗഹൃദങ്ങളില്‍ നിന്നുള്ള 'വീടെവിടെയാണ് ?' എന്ന ചോദ്യത്തിന്  ഭര്‍ത്തൃമതിയായ ഒരുവള്‍ക്ക്‌  സ്ഥിരമായി രണ്ടുത്തരം. 
"എന്റെ വീട് -----------------"
"കല്യാണം കഴിച്ചിരിക്കുന്നത് /താമസിക്കുന്നത് ---------------"എന്ന്....
എന്റെ വീട് /എന്റെ നാട്  എന്ന ഒറ്റയുത്തരത്തിനു കഴുത്തില്‍ കുരുക്ക്‌ വീഴും വരെ മാത്രം നീളം .
പേരിനു വാലുമുളച്ചാലും അവളുടെ നാടിനു വാല് മുളക്കുന്നില്ല.
നാടെന്നും സ്വന്തം നാട് തന്നെ.
വീടെന്നും  ജനിച്ചു വളര്‍ന്നയിടം തന്നെ.
അതുകൊണ്ട്,
വാലുമുളച്ച പേരുമായി സ്വന്തമെങ്കിലും  'എന്റെവീടെ'ന്നു നെഞ്ചില്‍ കൈവെച്ചു പറയാന്‍ സാധിക്കാത്ത വീട്ടിലിരുന്നു ഞാന്‍ 'എന്റെവീടു'ള്ള 'എന്റെനാടി'നെ കുറിച്ചെഴുതട്ടെ. 


     തൃശൂര്‍ ജില്ലയുടെ തെക്ക് പടിഞ്ഞാറേ മൂലയില്‍ കടലിരമ്പം കാതോര്‍ക്കുന്നൊരു ഗ്രാമം.
ഉപ്പുകാറ്റ് വീശുന്നിടം.
പുഴയും കടലും ഒന്നുചേരുന്നിട(അഴിമുഖം)മാകയാല്‍ അഴീക്കോടെന്നു  വിളിപ്പേര്. 
വളരെ പണ്ടിവിടം ,
            പ്രാചീനഭാരതത്തിന്റെ പ്രവേശന കവാടമായിരുന്ന മുസിരിസ്സിലേക്ക് (ഇന്നത്തെ കൊടുങ്ങല്ലൂര്‍) കടല്‍വഴി തുറന്നയിടം .
        വാല്മീകി രാമായണത്തില്‍ മുരചീപത്തനമെന്നും ചേരസാമ്രാജ്യകാലത്ത് മഹോദയപുരമെന്നും വിളിക്കപ്പെട്ട പെരുമയുള്ളോരു നാടിന്റെ മൂല...
        ഈജിപ്ത്കാരുടെയും  ഗ്രീക്ക്കാരുടെയും റോമാക്കാരുടെയും ചരക്കു കപ്പലുകള്‍ കടല്‍ കടന്നെത്തിയയിടം...
        ക്രിസ്തുമതത്തിനും യഹൂദമതത്തിനും ഇസ്ലാംമതത്തിനും ആതിഥ്യവും  അഭയവും അരുളിയയിടം... 
        ചക്രവാളത്തോളം നീണ്ടു കിടക്കുന്ന കടലിലെ മീനുകള്‍  അന്നം തന്നു പോറ്റി വളര്‍ത്തുന്ന ജീവിതങ്ങള്‍ നിറഞ്ഞയിടം ...
വിലക്കുകളിലൊതുക്കപ്പെട്ട ഒരു പെണ്‍കുട്ടിക്കാലത്തിന്റെ എല്ലാ
പരാധീനതകളോടെയും ഞാന്‍ എന്റെ പുഴയെ തൊടട്ടെ!
ചീനവലയിലെ കാറ്റ് 
എന്റെ ബാല്യത്തില്‍ പുഴനിറയെ മീനുകളുണ്ടായിരുന്നു...
കരയിലെല്ലാം ചീനവലകളും.
പെരിയാറിന്റെ  ഇരുകരകളിലുമായി അഴിമുഖത്തോളം നീളുന്ന ചീനവല കള്‍ക്കപ്പുറം സൂര്യനസ്തമിക്കുന്ന കാഴ്ചയേക്കാള്‍ ചേതോഹരമായി ഈ  ഭൂമിയില്‍ മറ്റൊരു കാഴ്ച്ചയുമില്ലെന്നുള്ള  വിശ്വാസത്തിന് ഇന്നോളം ഇളക്കം തട്ടിയിട്ടില്ല .
'കടവിലെസ്കൂളെ'ന്നു  വിളിപ്പേരുള്ള ഐ. എം. യു. പി. സ്കൂളിലേക്ക് എണ്‍പതുകളിലെ  എന്റെ ബാല്യം നടന്നു പോയത് ആ പുഴയോരത്തുകൂടെ യായിരുന്നു...
 മഴനനഞ്ഞ എന്റെസ്കൂള്‍  
കടല്‍പ്പന്നികളെന്നു വിളിച്ചിരുന്ന വലിയ ഡോള്‍ഫിനുകള്‍ അഴിമുഖത്തു കൂടെ കിഴക്കോട്ടും പടിഞ്ഞാറോട്ടുമായി കരണംമറിഞ്ഞു മുതുകുകാട്ടി  നീന്തി പ്പോകുന്നത് നോക്കി.. വഞ്ചിക്കാര്‍ പുഴയില്‍മുങ്ങി കക്കവാരുന്നതും മണലെടുക്കുന്നതും നോക്കി.. കടല്‍ക്കാക്കള്‍,മീനുമായി വരുന്ന വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും പിന്നാലെ.. ചീനവലയില്‍.. വലിയ ഓളങ്ങളില്‍.. ഇരമ്പിപ്പറക്കുന്നതും.. നീന്തുന്നതും നോക്കി.. പുഴക്കാറ്റും കടല്‍ക്കാറ്റുമേറ്റ്..     ഞങ്ങള്‍ നടന്നു പോയി ..
                     
ചീനവലകള്‍ അന്നുമിന്നും ഒരു വിസ്മയം തന്നെയായി മനസ്സിലുയര്‍ന്നു താഴുന്നു.
വടങ്ങളില്‍ കെട്ടിയിട്ട വലിയ പാറക്കല്ലുകളുയര്‍ത്തുമ്പോള്‍ നീണ്ട മരത്തടികള്‍ക്കപ്പുറമുള്ള  ചീനവല വെള്ളത്തില്‍ താഴുന്നു.
ക്ഷമയോടെയുള്ള നീണ്ടകാത്തിരിപ്പിന് ശേഷം പാറക്കല്ലുകള്‍ താഴ്ത്തുമ്പോള്‍ ഉയര്‍ന്നു വരുന്ന വലിയ വലയും.. അതിന്റെ ഒരറ്റത്തുള്ള കയറില്‍ പിടിച്ചു വലിച്ചാല്‍ ചുരുങ്ങിന്നിടവും.. അതിലെ പിടക്കുന്ന വെണ്‍മീനുകളും.. കണംപ്,പ്രായില്‍,തിരുത,മാലാന്‍ എന്നിങ്ങനെ തുടുതുടുപ്പുള്ളവര്‍..
മീന്‍ കോരുവാന്‍ നീണ്ട വലത്തണ്ടിലൂടെ കോരുവല(ബോള്‍സ)യുമായി നീങ്ങുന്ന സാഹസികനായ മീന്‍കാരന്‍  കൌതുകത്തേക്കാള്‍  ബാല മനസ്സുകളില്‍ വിരിയിച്ചത് അസൂയ കലര്‍ന്ന ആരാധനയായിരുന്നു..  
നാലുമണിത്തിരിച്ചുവരവുകളില്‍ കാവല്‍ക്കാരനില്ലാത്ത ചീനവലത്തണ്ടുകളിലൂടെ ഇരു കൈകളും  വിടര്‍ത്തി ശരീരം സന്തുലിതമാക്കിക്കൊണ്ട് ഞങ്ങളും ആ സാഹസികനെപ്പോലെ നടന്നുപോയി. സങ്കല്‍പ്പത്തിലെ മീനുകളെ കൈനിറയെ കോരിയെടുത്ത് പിടക്കുന്ന നെഞ്ചിലിട്ടു തിരിച്ചുപോന്നു ....
(അതുകൊണ്ടായിരിക്കാം കപ്പല്‍മുനമ്പില്‍....കടല്‍ക്കാറ്റില്‍ ...കൈകള്‍ വിടര്‍ത്തി നിന്ന 'ടൈറ്റാനിക് 'ലെ കമിതാക്കള്‍ പില്‍ക്കാലത്ത് ഞങ്ങളെ തെല്ലും അസൂയപ്പെടുത്താതിരുന്നത് )
വന്‍മത്സ്യങ്ങളെയന്വേഷിച്ച്‌ വലിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്കുള്ള പ്രവാഹമാരംഭിച്ചപ്പോള്‍ ഉയര്‍ന്നു താഴുന്ന ചീനവലകള്‍ ഓളപ്പരപ്പില്‍ നിന്ന് മെല്ലെ പിന്‍വാങ്ങിത്തുടങ്ങി...
വന്‍വലക്കുള്ളിലെ മീന്‍ചാട്ടങ്ങള്‍ വല്ലപ്പോഴും മാത്രമുള്ള കാഴ്ചയായി മാറി. ഇന്നെന്റെ നാടിനു പെണ്ണുങ്ങള്‍ തൂവല്‍ പോലെ ചകിരികുടഞ്ഞു  കയറു  പിരിക്കുന്ന റാട്ടിന്റെ താളമില്ല ..
തോട്ടിന്‍വക്കത്ത് പണ്ടേപോലെ കൈതപ്പൂക്കള്‍ വിരിയാറില്ല... അഴിമുഖത്തേക്ക് പിന്‍വാങ്ങിയ വിരലിലെണ്ണാ വുന്ന ചീനവലകള്‍ ഓളങ്ങളില്‍ ഊര്‍ധ്വന്‍ വലിക്കുന്നു.
കടല്‍ക്കാക്കകളുടെ വെണ്‍ചിറകുകള്‍ക്ക്  തിളക്കം നഷ്ടപ്പെട്ടിരിക്കുന്നു...
ദ്രവിച്ച മരത്തടികളും കീറിപ്പറിഞ്ഞ വലകളുമായി ചില ചീനവലപ്രേതങ്ങള്‍! 
 പെരിയാറിലെ വെള്ളമിപ്പോള്‍ ബോട്ടുകള്‍ വിസര്‍ജ്ജിച്ച എണ്ണപ്പാടനിറഞ്ഞൊരു കാളിന്ദി... 
കാറ്റിനു ഡീസല്‍ ഗന്ധം   ...
ഇതെന്റെ പുഴ.... ഇതെന്റെ നാട് ...
                              (തുടരും) 
 
 





 

21 comments:

  1. നല്ല ഓര്‍മ കുറിപ്പ് ആണ് കേട്ടോ .........എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  2. ഒഴുക്കുള്ള പുഴയോർമ്മകൾ...ആശംസകൾ..

    ReplyDelete
  3. ഇനിയാരും നാടെവിടെയാണ്,വീടെവിടെയാണ് എന്ന് ചോദിക്കില്ല.....ദേശവിവരണം നന്നായിട്ടുണ്ട്.....ഭാവുകങ്ങള്‍....

    ReplyDelete
  4. "പേരിനു വാലുമുളച്ചാലും അവളുടെ നാടിനു വാല് മുളക്കുന്നില്ല.
    നാടെന്നും സ്വന്തം നാട് തന്നെ.
    വീടെന്നും ജനിച്ചു വളര്‍ന്നയിടം തന്നെ.
    അതുകൊണ്ട്,
    വാലുമുളച്ച പേരുമായി സ്വന്തമെങ്കിലും 'എന്റെവീടെ'ന്നു നെഞ്ചില്‍ കൈവെച്ചു പറയാന്‍ സാധിക്കാത്ത വീട്ടിലിരുന്നു ഞാന്‍ 'എന്റെവീടു'ള്ള 'എന്റെനാടി'നെ കുറിച്ചെഴുതട്ടെ. "
    നല്ല ചിന്ത...
    സ്നേഹപൂര്‍വ്വം
    ചിപ്പി

    ReplyDelete
  5. "ഓര്‍മ്മകള്‍ മരിക്കുമോ ,ഓളങ്ങള്‍ നിലയ്ക്കുമോ ..."ജനിച്ചിടം മറക്കാനാവുമോ ?അനുഭവക്കുറിപ്പുകള്‍ നന്നായി.അടുത്തത് തുടരുമല്ലോ .ആശംസകള്‍ !

    ReplyDelete
  6. പെരിയാറിലെ വെള്ളമിപ്പോള്‍ ബോട്ടുകള്‍ വിസര്‍ജ്ജിച്ച എണ്ണപ്പാടനിറഞ്ഞൊരു കാളിന്ദി...
    കാറ്റിനു ഡീസല്‍ ഗന്ധം ...
    ഇതെന്റെ പുഴ.... ഇതെന്റെ നാട് ...


    ഓര്‍മക്കുറിപ്പുകള്‍ നന്നായിട്ടുണ്ട്...

    ReplyDelete
  7. നല്ല ഓര്‍മ കുറിപ്പ്

    ReplyDelete
  8. ഓര്‍മകള്‍ക്കെന്തു സുഗന്തം അല്ലേ!

    ReplyDelete
  9. ഫോട്ടോ കൂടുതല്‍ സംസാരിക്കുന്നു.
    പ്രത്യേകിച്ചും ഒടുക്കത്തെ ചിത്രം.
    പണ്ട് ഞാന്‍ പമ്പയുടെ തീരവാസി .
    ഇപ്പോള്‍ പമ്പയ്ക്കും തീരാ വ്യാധി.
    പുഴ വിളിക്കുന്നു ..
    എന്നെയും ഈ രചനയിലൂടെ

    ReplyDelete
  10. ബാല്യത്തിന്റെ കുഞ്ഞു കണ്ണുകള്‍ ഇന്ന് കാണുന്നത് എന്തായിരിക്കാം?...............നടന്നു സ്കൂളില്‍ പോകുക...പാടവരമ്പിന്റെ ചളിക്കട്ടയില്‍ അനിജത്തിയുമായി ഇടികൂടി ചളിയില്‍ കാലു പൂണ് നിത്യവും വീട്ടിലേക്കു കരഞ്ഞു വരിക.....വഴിയിലെ തോട്ടിലെ ചെറിയ ഒഴുക്കിലെ മീന്‍ കുഞ്ഞുങ്ങളെ കാല്‍ കൊണ്ട് വെള്ളം തെറിപ്പിച്ചു പിടിക്കാ.......ഇങ്ങനെ എന്തെല്ലാം രസങ്ങള്‍ ഉണ്ടായിരുന്നു.......സാബിദ മുഹമ്മദ്‌ എഴുതുമ്പോള്‍ ഒരു വരിയും വെറുതെ കളയുവാനില്ല.... എല്ലാം വീണ്ടും കമന്റില്‍ എഴുതി രസിക്കാന്‍ തോന്നുന്നു....."മഴ നനഞ്ഞ എന്റെ സ്കൂള്‍ " ഉണ്ടാക്കുന്നത്‌ എത്ര ശക്തമായ ഓര്‍മ്മയാണ്......ഈ ഒഴുക്ക് തുടരൂ......ഒരു പബ്ലിഷിംഗ് ഇവിടെയെവിടെയോ കാത്തിരിക്കുന്നുണ്ട്.....

    ReplyDelete
  11. മങ്ങാത്ത ഒര്മാക്കാഴ്ചകള്‍ തുടരൂ. ആശംസകള്‍ .......സസ്നേഹം

    ReplyDelete
  12. നൊസ്റ്റാള്‍ജിക് ഓര്‍മ്മകള്‍...

    നന്നായി എഴുതി

    ReplyDelete
  13. ഈ ഓര്‍മ്മകുറിപ്പ് ഏറെ നന്നായി. നാടിനെ സ്നേഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും കൂടുതല്‍ വായനക്ക് ആഗ്രഹമുണ്ടാകും.. അടുത്ത ഭാഗത്തിനായി.. കാക്കുന്നു

    ReplyDelete
  14. നന്നായി ... ഈ ഓര്‍മ കുറിപ്പ് ...
    മലിനീകരണം വിനാശം വിതക്കുന്ന നാടിന്റെ മുഖം ..
    ദുഖകരം ....

    ReplyDelete
  15. ഭര്‍ത്താവിന്റെ വീടു ആയാലും സ്വന്തം വീട് ആയാലും, സ്ഥിരതാമസം എവിടെയാണോ ആ നാട്ടില്‍തന്നെ സ്വന്തം വീട്.
    ഇതേ ചോദ്യം തന്നെ ഭാര്യവീട്ടില്‍ സ്ഥിരതാമസം ആക്കുന്ന ആചാരമുള്ള ചില നാട്ടില്‍ പുരുഷന്മാരോട് ആയാലും ശരിയാണ്.
    (ലാളിത്യം തുളുമ്പുന്ന രചന വായനാസുഖം പകര്‍ന്നു...ബാല്യതിലെക്കുള്ള ഒരു തിരിച്ചുപോക്ക് മനസ്സിലുയര്‍ന്നു)
    ആശംസകള്‍

    ReplyDelete
  16. ഈ നരച്ച യാന്ത്രികതയില്‍ നിന്നും സ്വാഭാവികതയുടെ ആ പച്ചപ്പിലേക്ക് ഒരുവേള എനിക്കൊരു മടക്കയാത്ര സാധ്യമെങ്കില്‍, ഞാനവിടം ചിരജ്ഞീവിയാകും. കട്ടായം.!

    ReplyDelete
  17. Valare nannayirikunnu Saabi.. prathyekichu kalathinde randu phases inde idayilulla aa transition nannayirikkunnu.. athi bhaavukathvam theere illathe valare lalithmaayi aavishkaricha oru kavitha pole ulla oru ormakkurippu.. iniyum orupaadu pratheekshikkunnu Saabiyude thoolikayil ninnum....

    ReplyDelete
  18. സാബി, ഇപ്പോഴാണ് ഈ വഴി വന്നത്....നമ്മുടെ പഴയ സ്കൂൾ ഓർമ്മകളിലേക്ക് തിരികെ പോയി....നന്ദിയുണ്ട് ഒരുപാട്

    ReplyDelete
  19. ഹൃദയത്തിൽ നിന്നും അടർത്തിയെടുത്ത വാക്കുകൾ...

    ReplyDelete