Sunday 26 June 2011

സഹശയനം

വിരിപ്പ്
കടല്‍നീലനിറം .
ചുളിവുകളില്ലാതെ
ഉള്‍ക്കടല്‍ശാന്തത
പുറമേ നടിച്ച്
അകമേ ചുഴികളൊളിപ്പിച്ച്
ചക്രവാളത്തോളം നീണ്ടു....
ഇരുട്ടില്‍
വഴിതെറ്റിയ നാവികന്‍
കര കാണാതുഴറി
സമുദ്ര ദൂരങ്ങ
ള്‍ക്കപ്പുറം
നിന്റെ കിതപ്പ്
ഒരു
ചെറുമരണം കൂടി .

Wednesday 22 June 2011

പൂര്‍വ്വവിദ്യാര്‍ഥി

പൊട്ടിപ്പൊളിഞ്ഞതാണിന്നും തറ,ചുവരുകള്‍
തലമുറകളോടിക്കളിച്ച  വരാന്തകള്‍ !
നൂറ്റാണ്ടു കല്ലേറു കൊണ്ടേ കൊഴിപ്പിച്ച
മൂവാണ്ടന്‍ മാവിന്നു  കാലത്തിന്‍ സാക്ഷിപോല്‍
            പൂര്‍വ്വവിദ്യാര്‍ഥിയായിന്നു ഞാനെത്തവേ
            വാടിയിട്ടില്ലെന്നുമുള്ളിലെയോര്‍മ്മകള്‍ !
            കമ്പിതനേത്രനായന്നു ഞാനച്ചന്റെ 
            കൈപിടിച്ചാദ്യം കടന്ന വിദ്യാലയം
ഇവിടെ വെ
ണ്‍ചുമരില്‍  കരിക്കട്ടയാല്‍ കോറി-
വരച്ചിട്ട പേരുകളിലെവിടെയെന്‍ നാമം ?
ഒരു ഹൃദയ ചിഹ്ന്നത്തിനിരുപുറവുമായി ഞാ-
നൊളിപ്പിച്ചു നിര്‍ത്തിയൊറ്റക്ഷര പെണ്‍കൊടി ?
           പുസ്തകത്താളുകളിലായിരം  പീലികള്‍
           ചുട്ട പുളിങ്കുരു പ്രണയോപഹാരമായ്‌ 
           ചൂരല്‍പ്പഴത്തിന്റെ കൈപിനാല്‍ വാടിയൊ-
           രാദ്യാനുരാഗമോ   നീറു
ന്നൊരോര്‍മ്മയായ്
ഇവിടെ,യടുക്കള യുച്ചനേരങ്ങളില്‍
ചെറുപയ
റു കാച്ചുന്ന കാറ്റിന്റെ വാസന
വരിയായി ഞാനെന്റെ കൂട്ടരുമൊന്നിച്ചു
ചെറു ചൂടുപാത്രം  നിറച്ചു  പോന്നുള്ളിടം
          ഇവിടെയാണസ്സംബ്ലി മുറ്റം ,നാം ഭാരത-
          സോദരരെന്നേ പ്രതിജ്ഞ ചൊല്ലുന്നിടം
          വെയില്‍ ,വാടി വീഴുന്ന നീലക്കുരുന്നുകള്‍,
          വെ
ണ്‍മണല്‍പ്പാടുകളിലെവിടെയെന്‍ കാല്‍പ്പാട്?
ഇവിടെയീ  സ്റ്റേജിലായ്  വീശുന്ന കാറ്റിന്റെ
മൂളലില്‍ കേള്‍ക്കു
ന്നൊരായിരം  പാട്ടുകള്‍
പൂര്‍വ്വവിദ്യാര്‍ഥിയായിന്നു ഞാന്‍ നില്‍ക്കവേ
വാടിയിട്ടില്ലെന്നുമുള്ളിലെയോര്‍മ്മകള്‍ !



Sunday 19 June 2011

അടുക്കളപ്പാട്ട്

വീട്ടമ്മ ചപ്പാത്തിയുണ്ടാക്കുമ്പോള്‍
അരികില്‍ പാടുന്നു റേഡിയോ.
ഓര്‍മ്മകള്‍ ഗോതമ്പുമാവില്‍
കുഴഞ്ഞ്...ഉരുണ്ട്...പരന്ന്...
                          ഒന്നാം പാട്ടവളെ പുഴയോരത്തെത്തിച്ചു .
                          പത്തു വയസ്സുകാരിയുടെ
കൌതുകക്കണ്ണുകള്‍
                          അഴിമുഖത്തെ ചീനവലക്കുള്ളിലെ
                         
മീന്‍ചാട്ടങ്ങളിലേക്കെത്തിനോക്കുന്നു.  
                          കൂട്ടുകാരന്റെ നീട്ടിയ കൈകളിലെ
                          ഇലഞ്ഞിപ്പഴച്ചവര്‍പ്പ് 
                          മൈലാഞ്ചിത്തുടുപ്പിലേക്ക്  വീഴുന്നു .
                          മഴയിലൂടെ ......അവരോടുന്നു.
രണ്ടാം പാട്ടില്‍ ,
ഒരു കൌമാരക്കാരി  തനിച്ചിരിക്കുന്നു.
വിടര്‍ന്ന കണ്ണുകളിലെ
പറയാതൊളിപ്പിച്ച  പ്രണയം
കവിള്‍ത്തണുപ്പിലൂടെ....
രാത്രി മഴയിലേക്കൊഴുക്കുന്നു.
                             മൂന്നാം പാട്ടില്‍ ,
                             കൂട്ടുകാരുമൊത്തവള്‍ കടല്‍ക്കരയില്‍
                             തിരയെണ്ണിയും  കടലകൊറിച്ചും ...
                             പാല്‍നുരയില്‍ കാല്‍ നനച്ചും ...
                             കടല്‍ക്കാറ്റില്‍ അപ്പൂപ്പന്‍ താടിയായലഞ്ഞും.
നാലാം പാട്ടിലവള്‍  ആള്‍ക്കൂട്ടത്തില്‍
മുല്ലപ്പൂഭാരത്താല്‍ തലകുനിച്ച് ...
കളിപ്പാട്ടമായതില്‍ സങ്കടപ്പെട്ട്‌ ...
കാറ്റിന്റെ പിന്‍വിളികേള്‍ക്കാതെ ...
പുഴയോട് യാത്രചോദിക്കാതെ...
                             അഞ്ചാംപാട്ടിലെ  അപസ്വരങ്ങള്‍
                             വരികളുടെ ഈണമുലച്ചപ്പോള്‍
                             കണ്ണീരുപ്പേറി...
                             ഉള്‍ച്ചൂടിനാല്‍ വെന്തുകരിഞ്ഞ
                             ചപ്പാത്തി വിളമ്പി
                             അവള്‍ ആരാച്ചാര്‍ക്കു മുമ്പില്‍ 
                             കഴുത്തു നീട്ടിനിന്നു....!
                                                         

          
                              
    

Tuesday 14 June 2011

നളചരിതം ആറാം പിരീഡ്

പാട്ടറിയാത്ത മാഷിന്റെ 
'തൊട്ടേനെ' കേട്ടു ബോറടിച്ചിരിക്കുമ്പോള്‍ 
ദമയന്തിയുടെ ബാഗിനുള്ളില്‍ ഝംകാരം.
പത്ത് ബി യില്‍  നിന്നും  നളന്റെ ഹംസം 
പറന്നുവന്നെത്തി നോക്കി.
മനസ്സിലോര്‍ത്തവള്‍,
'അതിദുഖകാരണമിന്നാരാമസഞ്ചരണം'

Tuesday 7 June 2011

E- ജീവിതം

അച്ഛനൊരുകൂട്ടില്‍ 
അമ്മയൊരുകൂട്ടില്‍ 
ക്ലിക്കുകളാകാതെ
മക്കളും !

Wednesday 1 June 2011

കൂട്ടുകാരി

''ഇരുട്ടില്‍ നീ  തനിച്ചാണെന്നറിഞ്ഞെങ്കിലും
തണുപ്പുള്ള വിരല്‍ നീട്ടി  തൊടില്ലെങ്കിലും
അറിയാതെ,യടുക്കാതെ നടപ്പുണ്ടിവള്‍
മഴയെന്നു പേരിട്ടു വിളിച്ചുകൊള്‍ക"