Sunday 19 June 2011

അടുക്കളപ്പാട്ട്

വീട്ടമ്മ ചപ്പാത്തിയുണ്ടാക്കുമ്പോള്‍
അരികില്‍ പാടുന്നു റേഡിയോ.
ഓര്‍മ്മകള്‍ ഗോതമ്പുമാവില്‍
കുഴഞ്ഞ്...ഉരുണ്ട്...പരന്ന്...
                          ഒന്നാം പാട്ടവളെ പുഴയോരത്തെത്തിച്ചു .
                          പത്തു വയസ്സുകാരിയുടെ
കൌതുകക്കണ്ണുകള്‍
                          അഴിമുഖത്തെ ചീനവലക്കുള്ളിലെ
                         
മീന്‍ചാട്ടങ്ങളിലേക്കെത്തിനോക്കുന്നു.  
                          കൂട്ടുകാരന്റെ നീട്ടിയ കൈകളിലെ
                          ഇലഞ്ഞിപ്പഴച്ചവര്‍പ്പ് 
                          മൈലാഞ്ചിത്തുടുപ്പിലേക്ക്  വീഴുന്നു .
                          മഴയിലൂടെ ......അവരോടുന്നു.
രണ്ടാം പാട്ടില്‍ ,
ഒരു കൌമാരക്കാരി  തനിച്ചിരിക്കുന്നു.
വിടര്‍ന്ന കണ്ണുകളിലെ
പറയാതൊളിപ്പിച്ച  പ്രണയം
കവിള്‍ത്തണുപ്പിലൂടെ....
രാത്രി മഴയിലേക്കൊഴുക്കുന്നു.
                             മൂന്നാം പാട്ടില്‍ ,
                             കൂട്ടുകാരുമൊത്തവള്‍ കടല്‍ക്കരയില്‍
                             തിരയെണ്ണിയും  കടലകൊറിച്ചും ...
                             പാല്‍നുരയില്‍ കാല്‍ നനച്ചും ...
                             കടല്‍ക്കാറ്റില്‍ അപ്പൂപ്പന്‍ താടിയായലഞ്ഞും.
നാലാം പാട്ടിലവള്‍  ആള്‍ക്കൂട്ടത്തില്‍
മുല്ലപ്പൂഭാരത്താല്‍ തലകുനിച്ച് ...
കളിപ്പാട്ടമായതില്‍ സങ്കടപ്പെട്ട്‌ ...
കാറ്റിന്റെ പിന്‍വിളികേള്‍ക്കാതെ ...
പുഴയോട് യാത്രചോദിക്കാതെ...
                             അഞ്ചാംപാട്ടിലെ  അപസ്വരങ്ങള്‍
                             വരികളുടെ ഈണമുലച്ചപ്പോള്‍
                             കണ്ണീരുപ്പേറി...
                             ഉള്‍ച്ചൂടിനാല്‍ വെന്തുകരിഞ്ഞ
                             ചപ്പാത്തി വിളമ്പി
                             അവള്‍ ആരാച്ചാര്‍ക്കു മുമ്പില്‍ 
                             കഴുത്തു നീട്ടിനിന്നു....!
                                                         

          
                              
    

No comments:

Post a Comment