Thursday 25 August 2011

കടലു കാണാന്‍ പോയാല്‍....

കടലു കാണാന്‍ പോയാല്‍
വെറുതെ കടലു മാത്രം
കണ്ടാല്‍ പോര .
         കടല്‍ നീല
         വെറുമൊരു നീല നിറ-
         മല്ലെന്നറിയണം.
കാറ്റിന്റെ ഉപ്പുനനവ്
രുചിച്ചറിയണം .
         കടല്‍ക്കാക്കകളുടെ                             
         വെളുപ്പും തുടുപ്പും
         ചാഞ്ചാട്ടവുമറിയണം .
ഡോള്‍ഫിനുകള്‍
ഒരിടത്തുമുങ്ങി
മറ്റൊരിടത്തു
പൊങ്ങുന്നതി-
ന്നര്‍ത്ഥമറിയണം  .
         ഞണ്ടുകള്‍
         പുറകോട്ടു പോ -
         യോടിയൊളിക്കുന്നത്
         എന്തിനെന്നറിയണം.
മണല്ക്കൊട്ടാരങ്ങളുടെ
അല്പായുസ്സു
തൊട്ടറിയണം .
         ശംഖുകളിലെ
         കടലിരമ്പം
         കാതോര്‍ത്തറിയണം.
അസ്തമയ സൂര്യന്‍
നിറക്കൂട്ടു ചാലിച്ചു
പടര്‍ത്തുന്നതറിയണം .
         കടലു കാണാന്‍ പോയാല്‍
         വെറുതെ കടലു മാത്രം
         കണ്ടാല്‍ പോര .....

ആര്‍ത്തലച്ചു വന്നിട്ടും
പിന്തിരിയേണ്ടി വരുന്ന
തിരകളുടെ
സ്നേഹനിസ്സഹായത
ആദ്യമറിയണം .

Monday 22 August 2011

പട്ടാടയില്‍


നൂല്‍ നൂറ്റു
സ്വയം പുണര്‍ന്ന്
പട്ടുനൂല്‍പ്പുഴു 
ശലഭ ജന്മം
സ്വപ്നം കണ്ടുറങ്ങിയിന്നലെ .
                   ഇലക്കീഴില്‍
                   നിന്നടര്‍ത്തിമാറ്റി
                   ആവിയില്‍ വെന്തവള്‍
                   കൂട്ടരൊന്നിച്ച്‌
                   കസവ് നൂലായി
                   രൂപാന്തരപ്പെട്ടു.

വ്യര്‍ത്ഥ സ്വപ്നങ്ങളാല്‍
നെയതെടുത്തൊ -
രാടയില്‍ പൊതിഞ്ഞ്
ഈയുടല്‍ നീ
കൊണ്ടു
നടക്കുന്നു
രൂപാന്തരപ്പെടുത്താതെ 
പട്ടടയിലേക്ക്‌...!

Tuesday 16 August 2011

നിറവ്

            ജലാശയ മധ്യത്തിലേക്കൊരു
            കല്ലെടുത്തെറിയൂ....           
            അലകള്‍  
            വലയങ്ങളായി
            തീരത്തണയും.                                               
ഹൃദയത്തിനുള്ളിലേക്കൊരു 
സ്വപ്നമെടുത്തെറിയൂ...
പ്രണയം
പല വര്‍ണ്ണമായി            
തീരവും കവിയും.

Saturday 13 August 2011

പെണ്മരം

   
       
              
സ്വച്ഛതയുടെ    
               മണ്‍തണുപ്പില്‍  നിന്ന്   
               പറിച്ചെടുക്കണം
               വേരോടെ.....
               തായ് വേരറുക്കാം
               ചോരപൊടിയില്ല.
               ശിഖരങ്ങള്‍ കോതി-
               മിനുക്കി-
               മെരുക്കി- 
               യൊതുക്കി
               വളര്‍ത്താം
               ചട്ടിയില്‍.....
               മണല്‍, വെള്ളം, വളം
               എല്ലാം
               കുറച്ചു മാത്രം .
               പുഴയോര്‍മ്മകള്‍ 
               ബാക്കി നിര്‍ത്തിയ
               വെള്ളാരങ്കല്ലുകള്‍
               ചുറ്റും നിരത്തുക
               അഴകിനല്‍പ്പം.
               സ്വീകരണ മുറിയിലോ
               കിടപ്പറയിലോ
               അടുക്കളയിലോ
               മാറ്റി മാറ്റി വെക്കാന്‍
               നല്ലൊരലങ്കാരം. 
               പച്ചപ്പു  നിലനിര്‍ത്താന്‍
               ഇടക്കൊന്നു
               വെയില്‍  കൊള്ളിക്കണ- 
               മെന്നേയുള്ളൂ.
               ജനലരികില്‍ വെക്കരുത്
               ചില മഴകളില്‍
               ഇടറിയ കാറ്റൊച്ചയില്‍
               നിലാവിന്‍ നുറുങ്ങുകളേറ്റ്
               കൈകള്‍ നീണ്ടു പോയാലോ......
               അതുകൊണ്ട്
               അകത്തളങ്ങളിലൊതുക്കാം  
               ഈ
               ബോണ്‍സായ്  ജന്മത്തെ !






Tuesday 9 August 2011

നമ്മുടെ വീട്



ഉപ്പു നനവുള്ള തീരത്ത്  മണല്‍ കൊട്ടാ
രങ്ങളുണ്ടാക്കുന്ന  ലാഘവത്തോടെയാണ്‌  നിന്റെ കൈകള്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ പുതുവീടുകള്‍ തീര്‍ക്കുന്നത് .വീട് നിര്‍മ്മാണത്തിനുള്ള ചെലവു ചുരുങ്ങിയതും  ഭംഗിയേറിയതുമായ മാര്‍ഗ്ഗങ്ങള്‍ പഠിപ്പിച്ചു തരുന്ന ആനുകാലികങ്ങള്‍  നമ്മുടെ കൊച്ചു വീടിനുള്ളില്‍  ഇടം പിടിച്ചു   തുടങ്ങിയിട്ട്  ഇതിനകം വര്‍ഷങ്ങളായിരിക്കുന്നു..നിങ്ങള്‍ക്കു വേണ്ട  'ആധുനിക ഭവനങ്ങള്‍ ഏതെന്നു കണ്ടെത്തു'  എന്ന്  നിരന്തരം പ്രലോഭിപ്പിച്ചു  കൊണ്ട്  ഓരോ വട്ടവും നമ്മുടെ  മുറ്റത്തേക്ക്   മാസികകള്‍  പറന്നു വീണു  കൊണ്ടിരുന്നു  ..  സിമെന്റിലും മണലിലും തടിയിലും  തീര്‍ത്ത  മനോഹരമായ  കവിതകള്‍ പോലെ  ഓരോ വീട്ടുചിത്രവും  നമ്മളെ  ആകര്‍ഷിച്ചു.. രാത്രി  മുഴുവന്‍ ഉറക്കമിളച്ചു നാം വീടുകള്‍ക്കായി  വെബ്‌ സൈറ്റുകളില്‍ പരതി നടന്നു... 
കൂടുതല്‍ ഭംഗിയേറിയ  കൂടുതല്‍ സൌകര്യങ്ങളുള്ള  ചെലവു കുറഞ്ഞ ഓരോ വീടുകളും  നമ്മളെ പ്രതീക്ഷയുടെ  ഉന്നതിയിലെത്തിച്ചു ...
പണം മാത്രമായിരുന്നു ഏക തടസ്സം .
ഒടുവില്‍ നീ അതി
നും വഴി കണ്ടെത്തി .
" നമുക്കീ  പഴയ വീടു വില്‍ക്കാം ..?അല്ലാതെ വേറെ
വഴിയില്ലല്ലോ ....?
നിസ്സഹായതക്കുമേല്‍  വാക്കുകള്‍ പ്രതീക്ഷയുടെ ആവരണമിട്ടു . ഓര്‍മ്മകളുടെ  പൂപ്പല്‍  പിടിച്ച ഓടുകളും കുട്ടികള്‍  ചിത്രം  വരച്ചു ശീലിച്ച് ഏറെ മുഷിഞ്ഞു പോയ ചുമരുകളും വിണ്ടു തുടങ്ങിയ തറയും  ഇതു കേട്ട് ചിരിക്കുന്നുണ്ടാകുമോ...? കല്ലും മണ്ണും സിമെന്റും ചേര്‍ത്ത് വച്ചാല്‍  വീടാകില്ല മക്കളെ എന്ന് നമ്മുടെയീ
പഴയവീട് സങ്കടത്തോടെ  പിറുപിറുക്കുന്നുണ്ടാകുമോ  ...? ആര്‍ക്കറിയാം....! അല്ലേ  ...?   


ശിശിരം

                                    
മനസ്സില്‍ നിന്നും
ഒരിലയടര്‍ന്നു  വീണു
വിഷാദത്തിന്റെ 
നേര്‍ത്ത  ഞരമ്പുകളും 
പ്രണയത്തിന്റെ
ഇളം മഞ്ഞ നിറവുമുള്ള
അവസാനത്തെയില....
          വര്‍ഷങ്ങളുടെ
          ഇലവീണലിഞ്ഞു  ചേര്‍ന്ന
          കറുത്ത മണ്ണിന്നിരുളിലേക്ക്
          കാറ്റില്‍.....പതുക്കെ ....
          നിര്‍വ്വികാരമായി ...
          അവസാനത്തെയില
          താഴേക്ക് ....
മരമിപ്പോള്‍
നഗ്നമായ ചില്ലകള്‍   
ആകാശത്തേക്കുയര്‍ത്തി 
ദേശാടനക്കിളികള്‍
പറന്നകലുന്ന  നോക്കി
മൌനമായി ...
മഞ്ഞിന്‍ തണുപ്പില്‍....
       
    

Thursday 4 August 2011

ഇരുട്ട്




ജനല്പ്പുറമിരുട്ടില്‍ ....
വിളറിയൊരു ചന്ദ്രന്‍ .
അനക്കമറ്റ നിഴലുകള്‍ .
വെളിച്ചം കുറഞ്ഞ മിന്നാമിന്നികള്‍ .
                 ജനലകമിരുട്ടില്‍
                 ഒറ്റയ്ക്ക്  ഞാനും .

 

കടല്‍

അന്തിയാവുന്നൂ , കടല്‍ ശാന്തമാകുന്നു .
തീരം  മൂകമാകുന്നു , കാറ്റ്  മന്ദമാകുന്നു


മാഞ്ഞു പോയ്‌  തീരത്തു നാം കളിയായ്‌
കോറിയിട്ട വാക്കുകള്‍ നമ്മെ പോലെ
കണ്ണീരിലലിഞ്ഞു  പോയ്‌
കടലില്‍ വക്കത്തു നാം നില്‍ക്കുന്ന തോഴ
നീയും ഞാനുമീ  തീരത്തെന്നോ
വന്നവര്‍ പിരിയാത്തോര്‍ 

അല്ലലിന്‍ പെരുങ്കടലലയായ്  മാറീടിലും
തെന്നലില്‍ ചിരിച്ചു നാം ദുഃഖങ്ങള്‍ മറക്കുന്നു
ഉദയാസ്തമയങ്ങള്‍  വന്നാലും മറഞ്ഞാലും 
കടലാണിരമ്പുന്നു    നമ്മുടെ  ഹൃദയത്തില്‍   


നടക്കാം  നമുക്കിന്നീ   തീരത്തില്‍ കാലം തീര്‍ത്ത
നോവുകളലയാ
യി
  നമ്മളെ നനയ്ക്കിലും!