Tuesday 14 August 2012

ക്യൂരിയോസിറ്റി

പുലര്‍വേള ...
ചാരു കസേരയിലലസം  നീ
കടുപ്പമേറും കട്ടനും
പത്രവും നുണഞ്ഞിരിക്കവേ
വിടരുമത്ഭുതമുച്ചത്തില്‍
'ചൊവ്വയിലുമെത്തി യന്ത്രങ്ങള്‍ !'

 ചാരേ കുറുകി നില്‍ക്കും ബാല്യ -
മേറും കുതുകാല്‍ സംശയത്താല്‍
ചോദ്യങ്ങളായലയടിക്കെ പത്ര -
താളില്‍ മുഴുകി നീ സത്വരം .
കേള്‍ക്കാമെനിക്കുത്തരങ്ങളെ-
ന്നടുക്കളത്തിരക്കിലുമിടയ്കിടെ ...

"ഇനിയാ യന്ത്രക്കൈകള്‍
പൊടിക്കും മണ്ണു ,പാറകള്‍  
 നിലയ്ക്കാതോടും   സമയത്തെ
പകുത്തു രാപ്പകലളന്നിടും
വരണ്ട മണ്ണിന്നാഴത്തില്‍
വൃഥാ തേടുമൊരു നിസ്വനം
ശതകോടിവര്‍ഷങ്ങള്‍ നീ -
രറ്റാണ്  കിടപ്പെങ്കിലും ..
മകളേ, യിതു നമ്മള്‍ തന്‍ ജയം
വെല്ലാമേതു ഗ്രഹത്തെയും"

 ചെവിയോര്‍ക്കെ , ചിരിയെന്നുള്ളിന്‍
കലത്തില്‍ തിളച്ചു തൂവുന്നു .
യുഗങ്ങളെത്ര  നീ തിരഞ്ഞാലും
അധരമുദ്രകള്‍ പകുത്താലും
അറിയുമോ സഖേ നിന്‍ ചാരേ
കരവലയത്തിലാണെങ്കിലും
വിദൂരവ്യോമങ്ങളകം  പേറും
ചൊവ്വാ സഖിതന്നുള്‍ത്തടം ?

4 comments:

  1. " ചെവിയോര്‍ക്കെ , ചിരിയെന്നുള്ളിന്‍
    കലത്തില്‍ തിളച്ചു തൂവുന്നു .
    യുഗങ്ങളെത്ര നീ തിരഞ്ഞാലും
    അധരമുദ്രകള്‍ പകുത്താലും
    അറിയുമോ സഖേ നിന്‍ ചാരേ
    കരവലയത്തിലാണെങ്കിലും
    വിദൂരവ്യോമങ്ങളകം പേറും
    ചൊവ്വാ സഖിതന്നുള്‍ത്തടം ?"
    മനോഹരമായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
  2. എല്ലാം നേടിയാലും അറിയാത്ത ഒരുപാട്..അതില്‍ വലുതോ ചെറുതോ ഈ മനസ്സെന്നത്?
    കവിത ചില ചോദ്യശരങ്ങള്‍ മനോഹരമായി തൊടുക്കുന്നു.

    ReplyDelete
  3. Akaleyulla Veedukal...!

    Manoharam, Ashamsakal...!!!

    ReplyDelete
  4. യുഗങ്ങളെത്ര നീ തിരഞ്ഞാലും
    അധരമുദ്രകള്‍ പകുത്താലും
    അറിയുമോ സഖേ നിന്‍ ചാരേ
    കരവലയത്തിലാണെങ്കിലും
    വിദൂരവ്യോമങ്ങളകം പേറും
    ചൊവ്വാ സഖിതന്നുള്‍ത്തടം ?
    ----------------
    നന്നായി ഈ വരികള്‍

    ReplyDelete