Sunday 24 July 2011

അഴിമുഖത്ത്



നമ്മളിപ്പോള്‍ കടല്ക്കരയിലാണ്.  
തീരത്ത്  ചിപ്പികള്‍  പെറുക്കിയോടി  നടന്നും   മണല്‍കൊട്ടാരമുണ്ടാക്കിയും  കളിക്കുന്ന മക്കളെ ,  
' ഉടുപ്പ്  കേടാവും ' ...' അഴുക്കാവും '...എന്നൊക്കെ  പറഞ്ഞു നീ    പേടിപ്പിക്കുന്നുണ്ട് .... 
കണ്ണിറുക്കിക്കൊണ്ട്  ഞാനവരെ  പ്രോത്സാഹിപ്പിക്കുന്നത്  നീയറിയാതെ  പോകുന്നു .... 
 ആളുകള്‍ക്ക്  വട്ടാണ്  . കടലിലെന്താണിത്ര  കാണാനുള്ളത് ?  കുറെ  തിരമാലകങ്ങോട്ടുമിങ്ങോട്ടും  പോകുന്നു ... വരുന്നു ... ഇതല്ലാതെ  വേറെന്ത്‌ ...?”
നിന്റെ പിറുപിറുക്കല്‍
ഉള്‍ച്ചിരിയോടെ ഞാനത് തലകുനിച്ച് സമ്മതിക്കുന്നു .
അഴിമുഖത്തെ  ആഴങ്ങളില്‍  ചെറു  മീനുകളും  വന്‍മത്സ്യങ്ങളും   കടലില്‍  നിന്ന് പുഴയിലേക്കും  …  പുഴയില്‍ നിന്ന് കടലിലേക്കും ശബ്ദമുണ്ടാക്കാതെ    നീന്തിപ്പോയി . 
മഴ  പെയ്തേക്കും .. .  റോഡ്‌    മോശമാണ് ...  ഇരുട്ടായാല്‍  കുഴികളൊന്നും  കാണില്ല ...”
നിന്റെ തിടുക്കം . 
ഇത്തിരി  നേരം കൂടി കളിച്ചാലെന്താ ? ”
നുര തെറിപ്പിച്ചു കളിക്കുന്ന കുരുന്നു പരിഭവങ്ങള്‍ .
ഞാനെന്തു പറയാന്‍ .......?
പതിവുപോലെ ഇന്നും അസ്തമയം കാണാതെ നമുക്ക് തിരിച്ചു    പോകാമെന്നോ ...?
അതോ ചന്ദ്രനുദിക്കുമ്പോള്‍ വേലിയേറ്റങ്ങളാലും ഇറക്കങ്ങളാലും ഈ പുഴ  ചിലപ്പോള്‍  കിഴക്കൊട്ടുമൊഴുകാറുണ്ടെന്നോ ...?
അഴിമുഖമെന്നത്  ഒഴുക്ക് കൊണ്ട് പുഴയായും തിരകള്‍  കൊണ്ട്  കടലായും  രൂപം മാറുന്ന ഉത്തരമില്ലാത്തൊരു  കടംകഥയാണെന്നോ...? 
വേണ്ട .
ഞാനെഴുന്നേല്‍ക്കുന്നു
പറയട്ടെ ?
നമുക്ക് തിരിച്ചുപോകാം .”


1 comment:

  1. നന്നായിട്ടുണ്ട്. ഇനിയും നല്ല രചനകള്‍ ഉണ്ടാവട്ടെ. ആശംസകള്‍.

    ReplyDelete